ഡല്‍ഹി: രാജ്യത്തെ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയം സംബന്ധിച്ച നിർണായക നിയമനിർമാണത്തിനായി ഓഗസ്റ്റ് 16 മുതല്‍ 18 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ നരേന്ദ്ര മോദി സർക്കാർ തയ്യാറെടുക്കുന്നു. ഇതിനായി ഓഗസ്റ്റ് 17-ന് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാൻ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഓഗസ്റ്റ് 13-ന് മണ്‍സൂണ്‍ സമ്മേളനം അവസാനിക്കുമെങ്കിലും പാർലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിയാതെ, ദിവസങ്ങള്‍ക്കകം പ്രത്യേക സമ്മേളനം ചേരാനാണ് കേന്ദ്രത്തിന്റെ ആലോചന. ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാസാക്കാൻ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കിയ ശേഷമാകും അന്തിമ തീരുമാനം. കഴിഞ്ഞ ഏപ്രിലില്‍ ചേർന്ന സമ്മേളനത്തില്‍ വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനർനിർണയ ബില്ലും അവതരിപ്പിച്ചിരുന്നെങ്കിലും ലോക്സഭയിലും രാജ്യസഭയിലും ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാല്‍ ബില്ലുകള്‍ പാസാക്കാനായിരുന്നില്ല.
എന്നാല്‍, പിന്നീട് നടന്ന പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിലും ഉദ്ദവ് താക്കറെയുടെ ശിവസേനയിലും ഉണ്ടായ കൂറുമാറ്റങ്ങള്‍ എൻ.ഡി.എ.യുടെ അംഗബലം വർധിപ്പിച്ചതായാണ് വിലയിരുത്തല്‍. ഇന്ത്യാ സഖ്യത്തിലെ ഡി.എം.കെ.യും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ അകല്‍ച്ചയും ഭരണപക്ഷത്തിന് അനുകൂല സാഹചര്യമൊരുക്കുന്നുവെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.
ഭരണഘടനാ ഭേദഗതി പാസാക്കാൻ ലോക്സഭയില്‍ 360-ഉം രാജ്യസഭയില്‍ 164-ഉം അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. ഈ ലക്ഷ്യത്തിലേക്ക് എൻ.ഡി.എ. കൂടുതല്‍ അടുക്കുകയാണെന്നാണ് ഭരണപക്ഷത്തിന്റെ വിലയിരുത്തല്‍. ഇതിനിടെ, ബില്ലുകള്‍ക്ക് പ്രതിപക്ഷ പിന്തുണ ഉറപ്പാക്കാൻ പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
എന്നാല്‍, കോണ്‍ഗ്രസ് പിന്തുണ നല്‍കാനാവില്ലെന്ന നിലപാടാണ് രാഹുല്‍ സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണത്തിലും ഡല്‍ഹിയില്‍ വിദ്യാർഥികള്‍ക്കെതിരായ പൊലീസ് നടപടിയിലും കേന്ദ്രസർക്കാർ മറുപടി നല്‍കാതെ പാർലമെന്റ് നടപടികളുമായി മുന്നോട്ടുപോകാനാകില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കിരണ്‍ റിജിജു ലോക്സഭാ സ്പീക്കർ ഓം ബിർളയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും ചർച്ച നടത്തി.
SUMMARY: Constituency delimitation, women’s reservation: Central government to convene a special three-day session of Parliament to pass the bills
















