ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർക്ക് ആർക്കും സീറ്റ് നൽകേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനം. എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കടുത്ത നിലപാടെടുത്തതോടെയാണ് തീരുമാനം. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിലെ ചർച്ചയും പൂർത്തിയായി.രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വ്യാഴം രാവിലെ പ്രഖ്യാപിക്കും. തർക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ല. പെരുമ്പാവൂർ സീറ്റുൾപ്പടെ ആറ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന മാരത്തോൺ ചർച്ച വെളുപ്പിന് 2.15 നാണ് അവസാനിച്ചത്. എംപിമാർ മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ചർച്ചക്ക് ശേഷം പ്രതികരിച്ചു. തർക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ലെന്നും നാലഞ്ച് സീറ്റിൽ ചർച്ച തുടരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ ടി ഒ മോഹനൻ കണ്ണൂരിൽ സ്ഥാനാർത്ഥി ആയേക്കുമെന്നാണ് വിവരം. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്താത്തതിനെതിരെ സുധാകരൻ അനുയായികളുടെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
SUMMARY: Congress second phase candidate list today
















