മലപ്പുറം: മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. മലപ്പുറം പെരിന്തല്‍മണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി തേജസ് ആണ് ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ പീഡനംമൂലമാണ് കുട്ടി ജീവനൊടുക്കിയതെന്ന് പരാതിയുമായി കുടുംബം രംഗത്തെത്തി. സ്കൂളില്‍ നിന്നുള്ള പീഡനം മൂലം രക്ഷിതാക്കള്‍ ടി സി ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
മോറല്‍ സയൻസില്‍ മാർക്ക് കുറവായതിനാല്‍ പരീക്ഷ എഴുതിയാലേ ടി സി നല്‍കൂവെന്ന് അധ്യാപകർ വാശിപിടിച്ചു. ഇതോടെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്. അധ്യാപകർ കുട്ടിയെ നിരന്തരം പീഡിപ്പിച്ചതിനാലാണ് ടിസി ആവശ്യപ്പെട്ടതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. സ്കൂളില്‍ നിന്ന് മാനസികമായി പീഡനമേറ്റിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു.
അധ്യാപകർ കടുത്ത സമ്മർദ്ദമുണ്ടാക്കി. ഒടുവിലാണ് രക്ഷിതാക്കള്‍ ടി സി ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും കുടുംബം പറഞ്ഞു. അതേസമയം സ്കൂള്‍ അധികൃതർ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈൻ ഗെയിമിംഗ് ഉള്‍പ്പെടെയുള്ള സംശയങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
SUMMARY: Eighth grader commits suicide in Malappuram; Complaint attributed to harassment by teachers
















