കൊച്ചി: താരസംഘടനയായ ‘എഎംഎംഎ’യിലെ ആഭ്യന്തര തർക്കങ്ങള്‍ക്കിടെ തിരുത്തല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങള്‍ക്ക് കത്തയച്ചു. പ്രവർത്തനങ്ങളില്‍ ഉണ്ടായ പിഴവുകള്‍ അനുഭവക്കുറവ് മൂലമാണെന്നും, അവ തിരുത്താനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചതായും കത്തിലൂടെ അവർ വ്യക്തമാക്കി.
കൂടുതല്‍ പക്വതയോടും ഉത്തരവാദിത്തത്തോടും കൂടി മുന്നോട്ടുപോകാൻ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് കത്തില്‍ പറയുന്നു. സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങള്‍ക്കൊന്നും യാതൊരു തടസ്സവും നേരിട്ടിട്ടില്ലെന്ന് കത്തില്‍ ഉറപ്പുനല്‍കുന്നു. കൈനീട്ടം, സഞ്ജീവനി പദ്ധതി, മെഡിക്കല്‍ ഇൻഷുറൻസ് ആനുകൂല്യങ്ങള്‍ തുടങ്ങിയ സേവനങ്ങളെല്ലാം മുടങ്ങാതെ തുടരുന്നുണ്ട്. അംഗങ്ങളുടെ ക്ഷേമത്തിനും സംഘടനയുടെ ഐക്യത്തിനും മുൻഗണന നല്‍കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തങ്ങളുടെ ചുമതലകള്‍ തുടർന്നും നിർവഹിക്കുന്നുണ്ടെന്നും കത്തില്‍ വിശദീകരിക്കുന്നു.
അമ്മ ജനറല്‍ ബോഡിക്ക് ശേഷം ശ്വേതാ മേനോൻ പ്രസിഡന്റായിരുന്ന കമ്മിറ്റി രാജി പ്രഖ്യാപിക്കുകയും രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്ഹോക്ക് കമ്മിറ്റി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുൻ കമ്മിറ്റി ഔദ്യോഗികമായി രാജിവെക്കാത്തത് വലിയ പ്രതിസന്ധിയായി. ഇതിനിടെ, അഡ്ഹോക്ക് കമ്മിറ്റി ചട്ടവിരുദ്ധമാണെന്ന് കാണിച്ച് ശ്വേതാ മേനോൻ കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് വരെ പഴയ കമ്മിറ്റിക്ക് തുടരാമെന്ന അനുകൂല ഉത്തരവ് കോടതിയില്‍ നിന്ന് ലഭിക്കുകയും ചെയ്തു.
ഈ സംഭവവികാസങ്ങള്‍ക്ക് പിന്നാലെയാണ് പിഷാരടി ഉള്‍പ്പെടെയുള്ളവർ അഡ്ഹോക്ക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചത്. അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങള്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന ഔദ്യോഗിക രേഖകളും വിവരങ്ങളും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് കൈമാറി അധികാരം ഒഴിഞ്ഞു. നിയമയുദ്ധത്തിന് താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് അഡ്ഹോക്ക് കമ്മിറ്റി പിൻമാറിയത്. കോടതി ഇടപെടലില്‍ ജനറല്‍ ബോഡിയിലെ അംഗങ്ങളില്‍ നിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്ന വിലയിരുത്തലിലാണ് അഡ്ഹോക്ക് കമ്മിറ്റി ഇങ്ങനെയൊരു തീരുമാനമെടുത്തത്.
SUMMARY: Shwetha Menon and the leadership offer an explanation to AMMA members.
















