ബെംഗളുരു: കേരള സര്‍ക്കാറിന്റെ ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓൾ ഇന്ത്യ കെഎംസിസി ബെംഗളുരു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ബെംഗളൂരുവില്‍ കൂടിക്കാഴ്ച നടത്താൻ വന്നതായിരുന്നു മന്ത്രി രമേശ് ചെന്നിത്തല. നഗരത്തിൽ വർധിച്ചുവരുന്ന ലഹരി മാഫിയയുടെ സ്വാധീനവും, വിദ്യാർഥികളെ ഉൾപ്പെടെ ഇതിനായി ഉപയോഗിക്കുന്ന അപകടകരമായ പ്രവണതയും ശ്രദ്ധയിൽപ്പെടുത്താനായി എഐകെഎംസിസി പ്രസിഡന്റ് ടി. ഉസ്മാൻ, ജനറൽ സെക്രട്ടറി എം.കെ. നൗഷാദ്, എഐകെഎംസിസി ലീഗൽ അഡ്വൈസർ അഡ്വ. ഇല്യാസ് എന്നിവരടങ്ങുന്ന സംഘം കുമാര കൃപ ഗസ്റ്റ് ഹൗസിൽ വെച്ച് മന്ത്രിയുമായി കൂടികാഴ്ച്ച നടത്തി. കെ.എം.എം.എൽ അസിസ്റ്റൻ്റ് ജനറൽ മാനേജർ ഡോ അനിൽ മുഹമ്മദും സംഘത്തോടൊപ്പമുണ്ടായിരുന്നു.
കേരളത്തിൽ നിന്നുള്ള വിദ്യാർഥികളെയാണ് ലഹരി മാഫിയ കൂടുതലും ലക്ഷ്യമിടുന്നത്. പിന്നീട് ഇവരെ കാരിയർമാരായി മാറ്റുകയാണ്. നിയമപാലകരുടെ സഹായവും ചിലപ്പോൾ ലഹരി മാഫിയക്ക് ലഭിക്കാറുണ്ട്.വിദ്യാർത്ഥികളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാനും, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും, ലഹരിക്കടിമപ്പെട്ടവരെ പുനരധിവാസത്തിലൂടെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംഘം മന്ത്രിയോടാവശ്യപ്പെട്ടു.
SUMMARY: Fight against drugs: AIKMCC Bengaluru supports ‘Operation Toofan’
















