പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസില്‍ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം അജികുമാർ എന്നിവരെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ഇത് മൂന്നാം തവണയാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.
2025-ല്‍ ശബരിമല നടയില്‍ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ ചോദ്യം ചെയ്യല്‍ നടന്നുവെന്ന വാർത്ത പി.എസ്. പ്രശാന്ത് നിഷേധിച്ചു. കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ഉണ്ടായതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
അതേസമയം, കേസില്‍ നിർണ്ണായകമായ സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഏപ്രില്‍ അവസാനത്തോടെ ലഭ്യമാകുമെന്ന് എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചു. ജംഷഡ്‌പൂരിലെ മെറ്റലർജിക്കല്‍ ലാബിലാണ് പരിശോധന നടക്കുന്നത്. ഈ റിപ്പോർട്ട് ലഭിക്കുന്ന മുറയ്‌ക്ക് അന്വേഷണം പൂർത്തിയാക്കാൻ മെയ് 18 വരെ ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്. നിലവിലെ അന്വേഷണ പുരോഗതിയില്‍ കോടതി തൃപ്തി രേഖപ്പെടുത്തി.
SUMMARY: Sabarimala gold theft: Former Devaswom Board President P.S. Prashanth questioned again















