ബെംഗളൂരു: ഭർത്താവിനെ അപ്പാർട്ട്‌മെന്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ 17-ാം നിലയില്‍ നിന്ന് ചാടി ഭാര്യയും ജീവനൊടുക്കി. തെലങ്കാന സിദ്ദിപേട്ട് സ്വദേശികളായ ഭാനു ചന്ദർ റെഡ്ഡി (32), ഭാര്യ ബീബി ഷാസിയ സിറാജ് (31) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ബെംഗളൂരുവിലെ ഇവരുടെ അപ്പാർട്ട്‌മെന്റിലായിരുന്നു ദാരുണമായ സംഭവം നടന്നത്.
സോഫ്റ്റ്‌വെയർ എൻജിനീയറായ ഭാനു റെഡ്ഡിയും ഐബിഎമ്മിലെ ജീവനക്കാരിയായ ബീബി ഷാസിയയും ബെംഗളൂരുവില്‍ ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. തിങ്കളാഴ്ച ജോലി കഴിഞ്ഞ് ഷാസിയ അപ്പാർട്ട്‌മെന്റിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ പരിഭ്രാന്തയായ യുവതി സെക്യൂരിറ്റി ജീവനക്കാരെയും അയല്‍ക്കാരെയും വിവരമറിയിച്ചു.
തുടർന്ന് വാതില്‍ തകർത്ത് അകത്തുകടന്നപ്പോഴാണ് ഭാനു റെഡ്ഡിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവിന്റെ മൃതദേഹം കണ്ട ആഘാതത്തില്‍ നിന്നു മുക്തയാകും മുമ്പെ ഷാസിയ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തു വെച്ച് തന്നെ യുവതിയും മരണപ്പെട്ടു.
ഇരുവരുടെയും മരണങ്ങളില്‍ പോലീസ് വെവ്വേറെ എഫ്.ഐ.ആറുകള്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ദമ്പതികളുടെ കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തി വരികയാണ്. സാമ്പത്തിക പ്രശ്നങ്ങളോ കുടുംബ വഴക്കോ മരണത്തിന് പിന്നിലുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
SUMMARY: Husband hangs himself inside house in Bengaluru; woman also commits suicide by jumping off building
















