തിരുവനന്തപുരം: 2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസിത കേരളത്തിനായുള്ള പ്രധാന വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രകടനപത്രിക എൻഡിഎ പുറത്തിറക്കി.കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കുമെന്നതാണ് പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വർഷത്തില്‍ രണ്ട് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ നല്‍കുമെന്നതാണ് പ്രകടനപത്രികയില്‍ ശ്രദ്ധേയമായ വാഗ്ദാനം ചെയ്യുന്നു.
ഓണത്തിനും ക്രിസ്‌മസിനും ഓരോന്ന് വീതമാണ് ഈ സൗജന്യ സിലിണ്ടറുകള്‍ ലഭ്യമാക്കുക. പാവപ്പെട്ട കുടുംബങ്ങളിലെ വനിതകള്‍ക്ക് പ്രതിമാസം 2,500 രൂപ റീചാർജ് ഉള്ള ‘ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ്’ നല്‍കും. ഇത് ഉപയോഗിച്ച് പലചരക്ക് സാധനങ്ങളും മരുന്നുകളും വാങ്ങാൻ സാധിക്കും. കേരളത്തിലെ ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റർ കുടിവെള്ളം സൗജന്യമായി നല്‍കുമെന്നും എൻഡിഎ വാഗ്ദാനം ചെയ്യുന്നു.
തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയില്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ അതിവേഗ റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. ഇതിന് പുറമെ, പാവപ്പെട്ട കുടുംബങ്ങളിലെ ഗൃഹനാഥകള്‍ക്കും, വിധവകള്‍ക്കും, 70 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പ്രതിമാസം 3,000 രൂപ ക്ഷേമ പെൻഷനായി നല്‍കും.
സംസ്ഥാനത്തെ ദേവസ്വം ബോഡുകള്‍ പുനഃസംഘടിപ്പിക്കും തുടങ്ങിയ പ്രഖ്യാപനവും പത്രികയിലുണ്ട്. ശബരിമല സ്വർണക്കൊള്ള കേസ് സിബിഐ അന്വേഷിക്കുമെന്നും പത്രികയിലുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം മേയർ വി.വി.രാജേഷ്, ട്വന്റി 20 കോർഡിനേറ്റർ ചീഫ് സാബു ജേക്കബ്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര് വെള്ളാപ്പള്ളി തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.
SUMMARY: AIIMS and high-speed rail will be made a reality, metro rail will be built in Thiruvananthapuram and Kozhikode; BJP manifesto with big promises















