സിംഗപ്പൂര്‍: സിംഗപ്പൂര്‍ എയർലൈൻസ് വിമാനത്തില്‍ വച്ച് ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യൻ പൗരനെതിരെ കേസെടുത്തു. മുപ്പത്തിയാറുകാരനായ ആകാശ് തിവാരി എന്ന ആൾക്കെതിരെയാണ് സിംഗപ്പൂർ പൊലീസ് കേസെടുത്തത്. ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം. ഫ്ലൈറ്റ് അറ്റൻഡന്റായ യുവതിയെ ഇയാൾ ശല്യപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു.
വിമാനത്തിൽ വെച്ച് ഫ്ലൈറ്റ് അറ്റന്‍ഡൻ്റായ യുവതി ഭക്ഷണം വിളമ്പുന്നതിനിടെയാണ് സംഭവം നടന്നതെന്ന് അധികൃതർ പറഞ്ഞു. വിമാനത്തിൽ വെച്ച് പ്രതി യുവതിയുടെ പിൻഭാഗത്ത് മനഃപൂർവം സ്പർശിക്കുകയായിരുന്നു. പ്രതിയെ താക്കീത് ചെയ്ത ശേഷം ലാൻഡിങ്ങിന് തയാറെടുക്കുന്നതിനിടെ ഇയാൾ യുവതിയെ പിന്തുടർന്നുവെന്നും യുവതി ബഹളം വെച്ചിട്ടും ഇയാൾ ഉപദ്രവം തുടർന്നെന്നും സിംഗപ്പൂർ പോലീസ് പറഞ്ഞു.
സിംഗപ്പൂരിലെ ചാൻഗീ എയർപോട്ടിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്തതോടെ യുവതി ദുരനുഭവം സൂപ്പര്‍വൈസറോട് റിപ്പോർട്ട് ചെയ്തതോടെ സിംഗപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്ക് മേൽ ചുമത്തിയിട്ടുള്ളത്. ഇന്നലെ ആകാശ് തിവാരിയെ കോടതിയിൽ ഹാജരാക്കി. വാദം വ്യക്തമാക്കാൻ ആവശ്യപ്പെട്ടപ്പോൾ താൻ കുറ്റക്കാരനല്ലെന്നായിരുന്നു ആകാശിൻ്റെ പ്രതികരണം.
SUMMARY: Indian national arrested in Singapore for sexually assaulting air hostess















