ബെംഗളൂരു: പൊതുവേദിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാൻ കയ്യോങ്ങിയ ഐപിഎസ് ഓഫിസർ രാജി പിൻവലിച്ചു. മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുമായും ചർച്ച നടത്തിയതിനു പിന്നാലെയാണ് ധാർവാഡ് അഡിഷനൽ എസ്പി നാരായണ ബരാമണി രാജി തീരുമാനം പിൻവലിച്ചത്. തനിക്കുണ്ടായ മനോവിഷമം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിച്ചതായും ജോലിയിൽ തുടരുമെന്നും നാരായണ ബരാമണി പ്രതികരിച്ചു. എഎസ്പിയുമായി സംസാരിച്ചതായും മനപൂർവമുണ്ടായ സംഭവമല്ലെന്നും ആഭ്യന്തര മന്ത്രിയും പറഞ്ഞു.
ഏപ്രിൽ 28ന് കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് ബെളഗാവിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് സിദ്ധരാമയ്യ എഎസ്പിയെ അടിക്കാൻ കൈയ്യോങ്ങിയത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ നടത്തിയ പരാമർശത്തിനെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി വേദിയിലേക്കെത്തി. പൊലീസ് തടഞ്ഞെങ്കിലും സദസ്സിലിരുന്ന് മുദ്രാവാക്യം വിളിച്ച ഇവർ കരിങ്കൊടി കാണിച്ചു. ഇതോടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നാരായണ ബരാമണിയെ വേദിയിലേക്കു വിളിച്ചു വരുത്തി സിദ്ധരാമയ്യ അടിക്കാൻ കൈ ഉയർത്തിയത്.
തുടർന്ന് ചെയ്യാത്ത കുറ്റത്തിനാണ് അപമാനിക്കപ്പെട്ടതെന്നും സ്വമേധയാ രാജിവയ്ക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും 3 പേജുള്ള രാജിക്കത്തിൽ നാരായണ ബരാമണി വ്യക്തമാക്കിയിരുന്നു.
SUMMARY: IPS officer, who Siddaramaiah raised his hand withdraw resignation