തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. പോസ്റ്റല്‍ വോട്ടുകള്‍ ഉള്‍പ്പെടെ ആകെ പോളിങ് ശതമാനം 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍. ബൂത്തുകളില്‍ പോള്‍ ചെയ്യപ്പെട്ടത് ആകെയുള്ള 2,71,42,952 വോട്ടിന്റെ 78.27 ശതമാനം ആയിരുന്നു. അതിനൊപ്പം മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, അവശ്യസര്‍വീസുകാര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ എന്നീ വിഭാഗങ്ങളില്‍നിന്നുള്ള 3,68,193 വോട്ടുകള്‍ കൂടി ചേരുമ്പോഴാണ് ആകെ ശതമാനം 79.63 ആയതെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു.
സര്‍വീസ് വോട്ടുകളുടെ കണക്ക് ലഭിക്കുക വോട്ടെണ്ണലിന് ശേഷമാണ്. വോട്ടെടുപ്പ് കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും അന്തിമ വോട്ടിങ് ശതമാനം പുറത്തുവിടാത്തതില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കണക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്.
വോട്ടിങ് കണക്കുകള്‍ പാര്‍ട്ടികള്‍ക്ക് നല്‍കി. അന്തിമ കണക്ക് വന്നതിന് ശേഷം ഇന്‍ഡക്‌സ് കാര്‍ഡ് ഇറക്കും. മുതിര്‍ന്ന പൗരന്മാര്‍ 96.3 ശതമാനവും, ഭിന്നശേഷിക്കാര്‍ 97.71 ശതമാനം, ആവശ്യ സര്‍വീസ് 94.24 ശതമാനം, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ 96.37 ശതമാനം എന്നിങ്ങനെയാണ് ഇന്നലെ വരെ വന്ന തപാല്‍ വോട്ട് കണക്ക്.
അതേസമയം കേരളത്തില്‍ ആകെ 75.19 പുരുഷന്‍മാരും, 81.19 ശതമാനം സ്ത്രീകളും, 56.04 ശതമാനം ട്രാന്‍സ്‌ജെന്‍ഡേഴ്‌സും വോട്ട് രേഖപ്പെടുത്തിയെന്നാണ് കമ്മീഷന്‍ അറിയിച്ചത്.
SUMMARY: Kerala’s voting percentage is 79.63%; Election Commission releases revised figures















