കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) പേര് ‘കേരളം മെട്രോ റെയില്‍ ലിമിറ്റഡ്’ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം തേടി കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു.
കൊച്ചി നഗരത്തിലെ മെട്രോ സര്‍വീസുകള്‍ക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികള്‍ കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോ നിലവില്‍ പ്രവര്‍ത്തന ലാഭത്തിലാണ് മുന്നേറുന്നത്. കലൂര്‍ ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് സ്മാര്‍ട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകും.
നഗര കേന്ദ്രീകൃതമായ നിലവിലെ പേര് വിപുലമായ പുതിയ പ്രവർത്തന മേഖലയ്ക്ക് അനുയോജ്യമല്ലാത്തതിനാലാണ് സംസ്ഥാനതലത്തിലുള്ള പുതിയ പേര് സ്വീകരിക്കുന്നത്. നാഗ്പൂർ മെട്രോ ‘മഹാരാഷ്ട്ര മെട്രോ’ ആയും ലഖ്‌നൗ മെട്രോ ‘ഉത്തർപ്രദേശ് മെട്രോ’ ആയും മാറിയ ദേശീയ മാതൃകയാണ് ഇവിടെയും പിന്തുടരുന്നത്.
സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ച ശേഷം കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, ഡയറക്ടർ ബോർഡ്, കേന്ദ്ര സർക്കാർ എന്നിവയുടെ അന്തിമ അംഗീകാരങ്ങള്‍ നേടും. കമ്പനിയുടെ സ്വത്തുക്കള്‍, ബാധ്യതകള്‍, നിയമപരമായ നിലനില്‍പ്പ് എന്നിവയെ പേരുമാറ്റം ബാധിക്കില്ലെന്നും ബ്രാൻഡിങ് മാറ്റങ്ങള്‍ കമ്പനിയുടെ സ്വന്തം ഫണ്ട് ഉപയോഗിച്ച് നിർവഹിക്കുമെന്നും എംഡി വ്യക്തമാക്കി.
SUMMARY: Kochi Metro set to become ‘Kerala Metro’; recommendation made to change the name















