ബെംഗളൂരു: ചാമരാജനഗര്‍ കൊല്ലെഗല്‍ മധുവനഹള്ളി ബൈപാസ് റോഡിന് സമീപം കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കനാലിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. 42 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഹനൂരില്‍ സ്വദേശിയായ അംഗന്‍വാടി അധ്യാപിക പുട്ടനഞ്ജമ്മ (60), കുദേരു ഗ്രാമത്തിലെ മഹേഷ് (55) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ധുവനഹള്ളി ബൈപാസ് റോഡിന് സമീപത്താണ് വെച്ചാണ് അപകടം.യാത്രക്കിടെ ബസിന്റെ മുൻവശത്തെ ടയർ പൊട്ടിയതിനെ തുടർന്ന് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് റോഡിൽ നിന്ന് തെന്നിമാറി കനാലിലേക്ക് മറിയുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മഹാദേശ്വര ഹില്‍സില്‍ നിന്നും കൊല്ലെഗലിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റുവരെ ചാമരാജനഗറിലെയും മൈസൂരുവിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിച്ചു. കൊല്ലെഗല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: KSRTC bus loses control after tyre bursts, overturns; two dead, 42 passengers injured
















