തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ വിയോഗത്തില്‍ ദുരിതമനുഭവിക്കുന്ന കുടുംബത്തിന് കൈത്താങ്ങുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. നിതിൻ രാജിന്റെ മാതാപിതാക്കള്‍ക്കായി പുതിയ വീട് നിർമ്മിച്ച് നല്‍കുമെന്ന വാഗ്ദാനത്തിന്റെ ആദ്യപടിയായി, അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറി.
വീട് പണി ആരംഭിച്ചതിന് ശേഷം രണ്ടാം ഘട്ട തുക നല്‍കുമെന്നും സതീശൻ അറിയിച്ചിരുന്നു. കുടുംബത്തെ സന്ദർശിച്ച വേളയിലാണ് പ്രതിപക്ഷ നേതാവ് സഹായം വാഗ്ദാനം ചെയ്തത്. സഹായം കൈമാറിയതിന് പിന്നാലെ കേസിലെ പ്രതികളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് വി.എസ്. ശിവകുമാർ ആവശ്യപ്പെട്ടു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ടെങ്കിലും തുടർനടപടികള്‍ ഉണ്ടാകുന്നില്ലെന്നും മാതൃകാപരമായ നടപടികള്‍ കേസില്‍ ആവശ്യമാണെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.
നിതിൻ രാജിൻ്റെ കുടുംബത്തെ സഹായിക്കാനും വീട് നിർമ്മിച്ചു നല്‍കാനും കോണ്‍ഗ്രസ് തീരുമാനമെടുത്തിരുന്നു. പാർട്ടി തന്നെ വീട് നിർമാണം പൂർത്തീകരിക്കുമെന്നും ഘട്ടം ഘട്ടമായി ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കേസ് അട്ടിമറക്കാൻ സാധ്യതയുണ്ട്. നിയമസഹായത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ചതായി കെ.സി. വേണുഗോപാല്‍ എം.പി കുടുംബത്തെ അറിയിച്ചു. രണ്ട് അഭിഭാഷകർ കേസിന് വേണ്ട നിയമസഹായം നല്‍കുമെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം കേസില്‍ ആവശ്യമാണെന്നും വി.എസ്. ശിവകുമാർ കൂട്ടിച്ചേർത്തു.
ഏപ്രില്‍ 10നാണ് അഞ്ചരക്കണ്ടി ദന്തല്‍ കോളേജിൻ്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി തിരുവനന്തപുരം സ്വദേശി നിതിൻ രാജ് ജീവനൊടുക്കിയത്. മരണത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിച്ചത്. സംഭവത്തിന് പിന്നാലെ നിരവധി വിദ്യാർഥികളും അവർ കോളേജില്‍ അനുഭവിക്കുന്ന ക്രൂരത വെളിപ്പെടുത്തി കൊണ്ട് രംഗത്തെത്തിയിരുന്നു.
SUMMARY: Nitin Raj’s family receives help; V.D. Satheesan helps build a house















