ബെംഗളൂരു: ചാമരാജനഗറിലെ ഗുണ്ടൽപേട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ആയിഷ നൂരി (41), ആയിഷയുടെ മകള്‍ നോഹ (19), മുഹമ്മദ് അജീർ (37) എന്നിവരാണ് മരിച്ചത്. ഒമ്പതു വയസ്സുകാരനായ നഹിയാനെ ഗുരുതര പരിക്കുകളോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയ പാത 766-ൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മുഹമ്മദ് അജീർ നാട്ടിൽനിന്ന് മൈസൂരുവിലേക്ക് സഹോദരിയേയും കുട്ടികളേയും കൂട്ടി പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുണ്ടൽപേട്ടിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി കാറിൽ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അയിഷ നൂരിയും നോഹയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മുഹമ്മദ് അജീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെംഗളൂരുവിൽ ബിഇഎല്ലിൽ ജോലി ചെയ്തുവരികയായിരുന്നു അജീർ വിദ്യാരണ്യപുര ആദിത്യ നഗറിലായിരുന്നു താമസം.
മൃതദേഹങ്ങള്‍ മൈസൂരു കെ. ആര്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൈസൂരു എഐകെഎംസിസി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടപടി ക്രമങ്ങള്‍ക്ക് സഹായം ചെയ്തു.
SUMMARY: Three Malayalis die in car-tipper lorry collision in Gundalpet















