ന്യൂജേഴ്‌സി: അഞ്ച് തവണ ലോക ജേതാക്കളായ ബ്രസീലിനെ തകര്‍ത്ത് 2–1ന്റെ ജയത്തോടെ നോർവെ ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടറിലേക്ക്. സൂപ്പർതാരം എർലിൻ ഹാളണ്ട് ആണ് നോർവേയ്ക്കായി ഗോളുകൾ നേടിയത്. പകരക്കാരനായി ഇറങ്ങിയ സൂപ്പർ താരം നെയ്മർ ഇൻജുറി ടൈമിൽ പെനാൽറ്റിയിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും ബ്രസീലിനെ അത് രക്ഷപ്പെടുത്തിയില്ല.
ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയം തുടക്കം മുതൽ തന്നെ ആവേശകരമായ പോരാട്ടമാണ് കണ്ടത്. 79-ാം മിനിറ്റിൽ ഹാലണ്ടിന്റെ ആദ്യ ഗോളെത്തി. ആന്ദ്രേസ് ഷിൽഡെറപ്പ് ഉയർത്തി നൽകിയ പന്ത് ഹെഡറിലൂടെ ഹാളണ്ട് വലയിലാക്കിയതോടെ ബ്രസീൽ ഞെട്ടി. പിന്നാലെ 90-ാം മിനിറ്റിൽ അനായാസമായൊരു ഇടംകാലനടിയിലൂടെ ഹാളണ്ട് ബ്രസീലിന്റെ പതനം പൂർത്തിയാക്കി. പിന്നാലെ ഇൻജുറി ടൈമിൽ കാസെമിറോയ്‌ക്കെതിരായ ഫൗളിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മർ ബ്രസീലിനായി ഒരു ഗോൾ മടക്കി. അപ്പോഴേക്കും സമയം വൈകിയിരുന്നു. വൈകാതെ റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങിയതോടെ സ്കാൻഡിനേവിയൻ കരുത്തിന് മുന്നിൽ വീണ് മുൻ ലോക ചാമ്പ്യന്മാർ ടൂർണമെന്റിൽ നിന്നും കണ്ണീരോടെ മടങ്ങി. നോർവേ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുവർണ്ണ നിമിഷങ്ങളിലൊന്നിനാണ് ന്യൂയോർക്ക് ഇന്ന് സാക്ഷ്യം വഹിച്ചത്.
തുടർച്ചയായ ആറാം ലോകകപ്പിലും യൂറോപ്യൻ ടീമിനോട് തോറ്റാണ് ബ്രസീലിന്റെ മടക്കം. നാലാം ലോകകപ്പ് കളിക്കുന്ന നോർവെയുടെ ആദ്യ ക്വാർട്ടറാണിത്. 28 വർഷത്തിനുശേഷമാണ് ലോകകപ്പിനെത്തിയത്. ഇംഗ്ലണ്ട്- മെക്സിക്കോ പ്രീക്വാർട്ടർ മത്സരത്തിലെ വിജയി ആയിരിക്കും ക്വാർട്ടറിൽ നോർവേയുടെ എതിരാളികൾ.
SUMMARY: Norway knocks out Brazil to reach World Cup quarterfinals for the first time
















