കാബൂൾ: അഫ്ഗാനിസ്ഥാനിലെ കുനാർ, ഖോസ്റ്റ്, പക്തിക പ്രവിശ്യകളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങളിൽ 13 പേരെ കൊലപ്പെടുത്തിയതായി. 11 കുട്ടികളും ഒരു സ്ത്രീയും ഒരു വൃദ്ധനുമാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്ഥാൻ താലിബാൻ സർക്കാരിന്റെ വക്താവ് സബിഹുല്ല മുജാഹിദ് എക്സിൽ കുറിച്ചു. 14 പേർക്കു പരുക്കേറ്റു. അഫ്ഗാനിസ്താനിലെ ഖോസ്റ്റ്, കുനാർ, പക്തിക എന്നീ പ്രവിശ്യകളിലാണ് വ്യോമാക്രമണം ഉണ്ടായത്. .
കഴിഞ്ഞ ദിവസം രാത്രിയിലാണ് പാകിസ്താൻ സൈന്യം അഫ്ഗാനിസ്താന്റെ വ്യോമാതിർത്തി ലംഘിച്ച് സിവിലിയന്മാരുടെ വീടുകൾക്ക് നേരെ ബോംബാക്രമണം നടത്തിയത്. ആക്രമണത്തിൽ 11 കുട്ടികളെ കൂടാതെ ഒരു പ്രായമായ വ്യക്തിയും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി സബീഹുല്ല മുജാഹിദ് തൻ്റെ എക്സ് പോസ്റ്റിലൂടെ ആരോപിച്ചു. നിരപരാധികളായ ജനങ്ങൾക്ക് നേരെയുള്ള ഈ ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിച്ചു.
ഫെബ്രുവരി അവസാനം അഫ്ഗാനിസ്ഥാൻ പാക്ക് വ്യോമാക്രമണങ്ങൾക്ക് തിരിച്ചടി നൽകിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ സംഘർഷം ഉടലെടുത്തിരുന്നു. മാസങ്ങളായി തുടരുന്ന അതിർത്തിയിലെ ഈ ഏറ്റുമുട്ടലുകളിൽ നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിൽ താൽക്കാലിക വെടിനിർത്തൽ കരാർ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ കരാർ ഇരുപക്ഷവും ലംഘിക്കുകയായിരുന്നു.
പാകിസ്താനിൽ നിരന്തരം ആക്രമണങ്ങൾ നടത്തുന്ന തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താൻ ഉൾപ്പെടെയുള്ള സായുധ സംഘങ്ങൾക്ക് അഫ്ഗാനിസ്താൻ അഭയം നൽകുന്നുണ്ടെന്നാണ് പാകിസ്താന്റെ പ്രധാന ആരോപണം. എന്നാൽ ഭീകരർക്ക് താവളമൊരുക്കുന്നു എന്ന ഈ ആരോപണങ്ങൾ കാബൂൾ ഭരണകൂടം തുടർച്ചയായി നിഷേധിച്ചു വരികയാണ്. അതേസമയം, കുനാർ, ഖോസ്റ്റ്, പക്തിക എന്നീ പ്രവിശ്യകളിൽ നടന്നതായി താലിബാൻ ആരോപിക്കുന്ന ഈ വ്യോമാക്രമണ വാർത്തകളോട് പാകിസ്താൻ ഭരണകൂടമോ സൈന്യമോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും ഇനിയും പുറത്തുവരേണ്ടതുണ്ട്.
SUMMARY: Pakistan airstrike in Afghanistan: 13 people, including 11 children, killed
















