എടത്വ: ആലപ്പുഴയില്‍ ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയില്‍ നിന്ന് നാട്ടിലേക്കു തിരിച്ച യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടില്‍ പി എസ് സനുക്കുട്ടനെയാണ് (30) മരിച്ചനിലയില്‍ കണ്ടെത്തിയത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പില്‍ ഹരീഷ്മയെ (27) രണ്ടുദിവസം മുമ്പ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
മൂന്നുമാസം ഗർഭിണിയായിരുന്ന ഹരീഷ്മയുടെ സംസ്കാരം മാവേലിക്കരയില്‍ നടത്തി. നാലുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഒരു മാസം മുമ്പാണ് സനുക്കുട്ടൻ വിദേശത്തേക്ക് പോയത്. ഭാര്യയുടെ മരണവിവരം അറിഞ്ഞ് നാട്ടിലേക്കു തിരിച്ച സനുക്കുട്ടൻ കണക്‌ഷൻ ഫ്ലൈറ്റില്‍ ബെംഗളൂരൂവില്‍ ഇറങ്ങി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്നാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് സഹോദരനും ബന്ധുവും നെടുമ്പാശേരിയില്‍ കാത്തുനിന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല.
തുടർന്ന് ബെംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ സനുക്കുട്ടൻ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചു. ഫോണില്‍ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷനുമായും പോലീസുമായും ബന്ധപ്പെടുകയായിരുന്നു. ഇതിനിടെ ലോഡ്ജില്‍ ഒരു മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തുടർന്ന് ബന്ധുക്കളെത്തി മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
SUMMARY: Pregnant wife ends her life; husband, who had returned from abroad, found dead in a lodge
















