റിയാദ്: ഇരുപത് വര്‍ഷക്കാലത്തെ ജയില്‍ വാസത്തിന് ശേഷം അബ്ദുല്‍ റഹീം മോചിതനായി ഇന്ന് നാട്ടിലേക്ക് തിരിക്കും. സൗദി സമയം രാത്രി 11.55 ന് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ രാവിലെ 7.35 ന് കരിപ്പൂര്‍ വിമാനത്താവളത്തിറങ്ങും .ജയില്‍ ഉദ്യോഗസ്ഥരാണ് റഹീമിനെ എയര്‍പോര്‍ട്ടില്‍ എത്തിച്ച് എമിഗ്രെഷന്‍ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. റഹീമിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും കുടുംബവും റഹീമിനോടൊപ്പം കോഴിക്കോട്ടേക്ക് യാത്ര ചെയ്യന്നുണ്ടെന്നും സഹായ സമിതി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ഇസ്‌കാൻ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൾ റഹിമിനെ 20 വർഷത്തെ ശിക്ഷാകാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് ചൊവ്വാഴ്‌ചയാണ് ജയിൽമോചിതനാക്കിയത്. തുടർന്ന് എമിഗ്രേഷൻ ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് നാട്ടിലേക്ക് മടങ്ങാനായത്.
കേസിൽ റഹിമിന്റെ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി 2024ൽ റദ്ദാക്കിയിരുന്നു. ദിയാധനം സ്വീകരിച്ച് മാപ്പുനൽകാനുള്ള അനുരജ്ഞന കരാറിൽ ഒപ്പുവച്ചതായി കൊല്ലപ്പെട്ട അനസ് അൽശഹ്‌രിയുടെ കുടുംബം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് വധശിക്ഷ റദ്ദാക്കിയത്. സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട ദിയാധനമായ ഒന്നരക്കോടി റിയാലിന്റെ (ഏകദേശം 34 കോടിരൂപ) ചെക്ക് ഉൾപ്പെടെ ഗവർണർ സാക്ഷ്യപ്പെടുത്തിയ കരാർ 2024 ജൂൺ 11ന് റിയാദ് ക്രിമിനൽ കോടതിയിൽ സമർപ്പിച്ചു. ഇതോടെ റഹിമിന്റെ മോചനത്തിനാവശ്യമായ നിർണായക കടമ്പ അവസാനിച്ചിരുന്നു. പിന്നീട് പൊതു അവകാശ നിയമപ്രകാരം റഹിം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റിയാദിലെ അപ്പീൽ കോടതി 20 വർഷം ശിക്ഷ വിധിച്ചു. ഇൗ വിധി സുപ്രീം കോടതിയും ശരിവച്ചു. രണ്ടു പതിറ്റാണ്ടുനീണ്ട ജയിൽവാസം കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പൂർത്തിയായത്. ഇതിന് പിന്നാലെയാണ് ജയിലിൽനിന്ന് മോചന ഉത്തരവും ഫൈനൽ എക്‌സിറ്റും ലഭിച്ചത്.
SUMMARY: Released after 20 years; Abdul Rahim to return home today
















