തിരുവനന്തപുരം: ഇലട്രിക് ബസുകളുടെ സർവീസുമായി ബന്ധപ്പെട്ട് കെഎസ്‌ആർടിസിയും തിരുവനന്തപുരം കോര്‍പ്പറേഷനും തമ്മിലുള്ള വിവാദങ്ങള്‍ക്കൊടുവില്‍ റീഷെഡ്യൂള്‍ ചെയ്ത ബസുകളുടെ സര്‍വീസ് ആരംഭിച്ചു. ആദ്യ സര്‍വീസ് മേയര്‍ വിവി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. മേയറുടെ വാര്‍ഡായ കൊടുങ്ങാനൂരിലെ കുലശേഖരത്തുനിന്നും കിഴക്കേക്കോട്ടയിലേക്കുള്ള ഇ-ബസ് ആണ് ഫ്ലാഗ് ഓഫ് ചെയ്തത്.
തിരുവനന്തപുരം കോര്‍പ്പറേഷൻ പരിധിയിലെ 23 ഇടറോഡുകളിലാണ് പുതുതായി ഇലക്‌ട്രിക് ബസ് സര്‍വീസ് ആരംഭിക്കുന്നത്. ആന്‍റണി രാജു മന്ത്രിയായിരുന്നപ്പോഴാണ് സർക്കുലർ സർവീസുകള്‍ ഇടറോഡുകളില്‍ ഓടിത്തുടങ്ങിയത്. കെ.ബി.ഗണേഷ് കുമാർ എത്തിയതോടെ ഇതെല്ലാം പിൻവലിക്കുകയും നിരക്ക് കുത്തനെ കൂട്ടുകയും ചെയ്തു.
ഗണേഷ് കുമാറുമായി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചർച്ചകളിലാണ് ശനിയാഴ്ച മുതല്‍ പുതിയ സർവീസുകള്‍ തുടങ്ങാൻ തീരുമാനമായത്. രാവിലേയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്‌ട്രിക് ബസുകള്‍ പുതിയ റൂട്ടുകളിലൂടെ ഓടിക്കുക. നിലവില്‍ കെഎസ്‌ആർടിസി സർവീസ് ഇല്ലാത്ത വഴികളാണ് ഭൂരിഭാഗം കൗണ്‍സിലർമാരും നിർദേശിക്കുന്നത്.
രാവിലെ 7.30 നാണ് കൊടുങ്ങാനൂർ വാർഡിലെ കുലശേഖരത്ത് നിന്ന് കുരുവിക്കാട്, തിട്ടമംഗലം, കുന്നൻപാറ, കുന്നൻപാറ, കുണ്ടമണ്‍കടവ് വഴി കിഴക്കേക്കോട്ടയിലേയ്ക്ക് ആദ്യ സർവീസ് ആരംഭിച്ചത്. തുടർന്നുള്ള ദിവസങ്ങളില്‍ മറ്റ് വാർഡുകളിലെ റൂട്ടുകളിലും ബസുകള്‍ ഓടിത്തുടങ്ങും. മറ്റ് പല കൗണ്‍സിലർമാരും ആവശ്യവുമായി സമീപിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ നിശ്ചയിച്ച 23 സർവീസുകള്‍ ആരംഭിച്ച ശേഷം പുതിയ സർവീസുകള്‍ ആവശ്യമെങ്കില്‍ ഗതാഗത വകുപ്പുമായി വീണ്ടും ചർച്ച നടത്തുമെന്നാണ് മേയര്‍ വ്യക്തമാക്കിയിട്ടുള്ളത്.
SUMMARY: Rescheduled e-bus services begin in the capital
















