ബെംഗളൂരു: ഇലക്ട്രിക് വാഹനങ്ങൾക്ക് കർണാടക സർക്കാർ നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിച്ചു. പുതിയ നിയമം കർണാടക സർക്കാർ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. ഏപ്രിൽ 9 ന് ഗവർണറുടെ അംഗീകാരം ലഭിച്ച നിയമനിർമ്മാണത്തിന് ഏപ്രിൽ 10 ന് ഔദ്യോഗികമായി വിജ്ഞാപനം വന്നു, ഇതോടെ സംസ്ഥാനത്ത് കുറഞ്ഞ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) മുമ്പ് ലഭ്യമായിരുന്ന ദീർഘകാല നികുതി ഇളവ് അവസാനിച്ചു. അതേസമയം വൈദ്യുത ഇരുചക്രവാഹനങ്ങളുടെ നികുതിയിളവ് തുടരും.
25 ലക്ഷം രൂപവരെ വിലയുള്ള കാർ, ജീപ്പ് തുടങ്ങി നാലുചക്രവാഹനങ്ങൾക്കാണ് 100 ശതമാനം നികുതിയിളവ് അനുവദിച്ചിരുന്നത്. ഇളവ് പിൻവലിച്ചതോടെ 10 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള വാഹനങ്ങൾക്ക് അഞ്ചുശതമാനവും 10 ലക്ഷംരൂപമുതൽ 25 ലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങൾക്ക് എട്ടുശതമാനവും 25 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള വാഹനങ്ങൾക്ക് 10 ശതമാനവും നികുതി നൽകണം. നികുതിവരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വൈദ്യുതവാഹനങ്ങൾക്കും നികുതി ഏർപ്പെടുത്തുന്നത്.
വൈദ്യുത നാലുചക്ര വാഹന വിൽപ്പനയിൽ കര്‍ണാടക രാജ്യത്ത് രണ്ടാം സ്ഥാനത്താണ്, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 60,800 കാറുകള്‍ വിറ്റഴിച്ചു, മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.
SUMMARY: Road tax to be paid on electric cars in Karnataka














