തിരുവനന്തപുരം: രണ്ടാം പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജി തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്. ഫോണുകളില്‍ നിന്ന് അതിജീവിതയുടെ നമ്പറുകള്‍ ഡിലീറ്റ് ചെയ്യണമെന്നു രാഹുല്‍ മാങ്കൂട്ടത്തിലിനോട് കോടതി നിർദേശം നല്‍കി.
അതിജീവിതയുമായി ബന്ധപ്പെട്ട എല്ലാ നമ്പറുകളും ഡിലീറ്റ് ചെയ്യണം. ഡിലീറ്റ് ചെയ്ത ശേഷം സത്യവാങ്മൂലം നല്‍കണമെന്നും കോടതി പറഞ്ഞു. ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസില്‍ രാഹുലിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. രാഹുല്‍ വാട്ട്‌സ്‌ആപ്പ് കോള്‍ ചെയ്‌തെന്ന് യുവതി പോലീസിന് പരാതി നല്‍കിയിരുന്നു.രാഹുലിന്റെ നടപടി ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് കാണിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയിലെത്തിയത്.
നേരത്തെ കര്‍ശന ഉപാധികളോടെയാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. പരാതിക്കാരിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ ശ്രമിക്കരുത്, അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണം തുടങ്ങിയവയായിരുന്നു പ്രധാന വ്യവസ്ഥകള്‍.പ്രതി പുറത്തുനില്‍ക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. അതേസമയം, തനിക്കെതിരെയുള്ള നീക്കങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം.
SUMMARY: Second rape case; Anticipatory bail against Rahul Mangkootatil will not be cancelled















