ഭാഷകളുടെ വീടുകൾ

ഇ.പി. രാജഗോപാലൻ 

കേരളത്തിന് പുറത്ത് കേരളങ്ങളുണ്ട് എന്ന വിചാരം ദുർബലപ്പെട്ടുവരികയാണോ എന്ന് ചിലപ്പോൾ തോന്നാറുണ്ട്. അയ്യപ്പപ്പണിക്കർ പാതി തമാശയായും പാതി കാര്യമായും ഒരിക്കൽ പറഞ്ഞിട്ടുണ്ട്, മലയാളികൾ താമസിക്കുന്ന ലോകത്തിലെ പല സ്ഥലങ്ങളിൽ ഒരു സ്ഥലമാണ് കേരളമെന്ന്. ഇന്നലെ ബംഗളൂരുവിൽ പോയിരുന്നു. ഉച്ചയ്ക്ക് മുൻപ് വീട്ടിൽ നിന്ന് പുറപ്പെട്ട് സന്ധ്യ കഴിയുന്നതോടെ അവിടെയെത്തി.

മൂവായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയത്തിൻ്റെ ചുമതലക്കാരായ കൈരളി കലാസമിതിയുടെ സാഹിത്യപുരസ്കാരം നൽകുന്ന യോഗത്തിൽ പങ്കെടുക്കാനാണ് പോയത്. കഴിഞ്ഞവർഷവും ഇതേ ആവശ്യത്തിനായി അവിടെ വന്നിട്ടുണ്ട്. അവിടെയെത്തിയാൽ പെട്ടെന്ന് കേരളത്തിലെത്തിയതായി തോന്നും. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് ജോലി നേടി നഗരത്തിൽ പാർത്തുപോന്ന ആളുകളുടെ കൂട്ടായ്മ. ആ കൂട്ടായ്മയ്ക്കുള്ളിൽ നിൽക്കുമ്പോൾ അത് കേരളത്തിലെ ഒരു സ്ഥലമല്ലെന്ന് തോന്നുകയേയില്ല. അതിന് പ്രധാന കാരണം മലയാളം എന്നുള്ളതുതന്നെ. കേരളം എന്നുള്ളതിന് മലയാളം എന്ന അർത്ഥം കിട്ടുന്നു. ഏഴ് കുട്ടികളുമായി തുടങ്ങിയതാണ് ഈ വിദ്യാലയമെന്ന് സ്‌കൂളിൻ്റെ ഭാരവാഹികൾ പറഞ്ഞു. ചെറിയ ജോലി ചെയ്യുന്ന സാധാരണക്കാരായ ആളുകളാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ വിദ്യാലയം ആരംഭിച്ചത്. ജോലിക്കാലം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുപോകുമ്പോൾ മലയാളം ആവശ്യമായി വരും. കേരളത്തിലാണ് തങ്ങളുടെ കുട്ടികൾ മുതിർന്നശേഷം ജീവിക്കുക. അതുകൊണ്ട് മലയാളമില്ലാതെ പറ്റില്ല. ഈയൊരു വിചാരത്തോടുകൂടിയാണ് സ്കൂൾ സ്ഥാപിതമായത്. അത് വലിയ ഒരേർപ്പാടായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഇന്നത്തെ സ്ഥിതി, ആ സ്കൂളിൽ മലയാളം ക്ലാസുകളില്ല എന്നുള്ളതാണ്. തൊഴിൽ തേടി, തൊഴിൽ നേടി ബംഗളൂരുവിലേക്ക് വന്ന കേരളീയരിൽ ഭൂരിഭാഗത്തിനും ആ നഗരം തന്നെ മതി. അവർ തിരിച്ചുപോക്ക് ഒട്ടും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അവർക്ക് മലയാളം ഒരു പഠനവിഷയമായി സങ്കല്പിക്കാൻ താല്പര്യമില്ല. ഈയൊരു സാഹചര്യത്തിലും മലയാളത്തോടുള്ള ബന്ധം അറുത്തുമാറ്റാൻ പാടില്ലാത്തതാണെന്ന ആഗ്രഹത്തിന്റെ ഭാഗമായി ധാരാളം കേരളസംഘടനകൾ മറ്റ് ഇന്ത്യൻ നഗരങ്ങളിലെന്നപോലെ ഇവിടെയും പ്രവർത്തിക്കുന്നുണ്ട്. അവർ മലയാളത്തെയും കേരളത്തെയും മുൻനിർത്തി ഓണാഘോഷങ്ങൾ പോലുള്ള കാര്യങ്ങൾ സംഘടിപ്പിക്കുന്നു. മലയാള നാടകങ്ങൾ അവതരിപ്പിക്കുന്ന ശീലവുമുണ്ടായിരുന്നു. ഇപ്പോൾ അത് പഴയതുപോലെയില്ല എന്നുവേണം വിചാരിക്കാൻ.

മലയാള സാഹിത്യത്തിലുണ്ടാകുന്ന പുതിയ പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ എത്ര മറുനാടൻ മലയാളികൾ ശ്രമിക്കുന്നുണ്ട് എന്നറിയില്ല. ഏതായാലും കേരളത്തിലെ എഴുത്തുകളെ പ്രതിവർഷ പുരസ്കാരങ്ങളുടെ അടിസ്ഥാനത്തിൽ മാനിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നുണ്ട്. പുരസ്‌കാരജേതാവിനെ കണ്ടെത്തുക, സാമാന്യം വലിയ നിലയിൽതന്നെ പുരസ്കാരസമ്മേളനം നടത്തുക, സൗഹാർദ്ദപൂർവം മറ്റ് ചില എഴുത്തുകാരെയും സമ്മേളനത്തിലേക്ക് വിളിച്ചുകൊണ്ടുവരിക തുടങ്ങിയ കാര്യങ്ങൾ നടന്നുപോന്നു. കൈരളി സ്കൂളിൻ്റെ നേതൃസ്ഥാനത്തുള്ള കൈരളി കലാസമിതിയുടെ കഴിഞ്ഞ വർഷത്തെ പുരസ്‌കാരം എൻ.എസ്.മാധവനായിരുന്നു. ഇത്തവണ അത് സാറാജോസഫിനാണ്.

ധാരാളം മലയാളികൾ പുരസ്കാരസമർപ്പണ സന്ദർഭത്തിൽ ഒത്തുകൂടി . ഒരുതരം ലാളിത്യം അവിടെ അന്തരീക്ഷം പോലെ നിലനിന്നുവെന്നും പറയേണ്ടതുണ്ട്. മാതൃഭാഷയുടെ വിചാരമുണ്ടാക്കിയ അയവ് എന്ന് അതിനെ വേണമെങ്കിൽ സാംസ്കാരികമായി വിലയിരുത്താം. കേരളത്തിൽ നിന്നുള്ള എഴുത്താളുകാരി അവാർഡ് ജേത്രിയെ കൂടാതെ സുഭാഷ് ചന്ദ്രനും റഫീക്ക്അഹമ്മദും ഞാനുമാണ് പങ്കെടുത്തത്. ഞങ്ങൾ ചെറിയ പ്രസംഗങ്ങൾ ചെയ്തു. വൈകുന്നേരത്തെ പുരസ്കാരസമ്മേളനത്തിനു മുന്നോടിയായി രാവിലെ മുതൽ നാടകം, സാഹിത്യം എന്നീ വിഷയങ്ങളിൽ ചെറുചെറു സമ്മേളനങ്ങളും സംവാദങ്ങളുമൊക്കെ നടന്നിരുന്നു. അതിലും ആളുകളുടെ നല്ല പങ്കാളിത്തമുണ്ടായിരുന്നു.

പുരസ്‌കാരസമ്മേളനം മറ്റൊരു കാരണം കൊണ്ടും ഓർമ്മയിൽ തങ്ങിനിൽക്കുമെന്നാണ് തോന്നുന്നത്. കഴിഞ്ഞതവണ എൻ. എസ്. മാധവന് പുരസ്കാരം നൽകിയത് ഡോ. ചന്ദ്രശേഖര കമ്പാർ ആയിരുന്നു. പ്രശസ്തനായ കന്നഡ എഴുത്തുകാരൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ മുൻകാല അധ്യക്ഷൻ. ഇത്തവണ അതിഥിയായി വന്നത് ഡോ. ഹംബ നാഗരാജയ്യ എന്ന പണ്ഡിതനായ കന്നഡ കവിയാണ്. അദ്ദേഹം എളിമയോടും മാന്യതയോടുമാണ് കേരളത്തിലെ എഴുത്തുകാരോട് പെരുമാറിയത്. അദ്ദേഹത്തിൻ്റെ വകയായി ഒരു പ്രത്യേക സമ്മാനംതന്നെ സാറാജോസ്ഥിന് കൊടുത്തത് അപ്രതീക്ഷിതവും സൗഹൃദമുദ്ര എന്ന നിലയിൽ അത്യാകർഷകവുമായ ഒരു കാര്യമാണ്. അദ്ദേഹത്തിൻ്റെ ചില കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. അതിൻ്റെ കോപ്പി ഞങ്ങളെ കാണിക്കുകയുണ്ടായി.

ഭാഷ ഏതോ നിലയ്ക്ക് തുടരുകയാണ്. ഭാഷകൾ തരം കിട്ടുമ്പോഴൊക്കെ അങ്ങോട്ടുമിങ്ങോട്ടും നോക്കി ചിരിക്കുകയാണ്. ഇങ്ങനെ സങ്കല്പിച്ചു കൊള്ളട്ടെ. സമ്മേളനത്തിന് എത്തിയവരിൽ എഴുതുന്ന പലരുമുണ്ട്. അവരിൽ ചിലർ ഗൗരവബുദ്ധിയോടെ സാഹിത്യമാധ്യമത്തെ കാണുന്നവരാണ്. അവരുടെ എഴുത്തിൽ ഈ ഇരട്ട ജീവിതത്തിൻ്റെ അനുഭവങ്ങളും വിചാരങ്ങളുമൊക്കെയുണ്ട്. അങ്ങനെയല്ലാതെ കൗതുകത്തിന്റെ അടിസ്ഥാനത്തിൽ കഥകളും കവിതകളും രചിക്കുന്നവരുമുണ്ടാകാം. രണ്ടുതരത്തിലുള്ള ആളുകളും ഇത്തരം കൂടിച്ചേരലുകളിൽ വന്നുചേരാറുണ്ട്. വലിയ മത്സരമൊന്നും അനുഭവപ്പെട്ടിട്ടില്ല. ഭാഷകൊണ്ട് ഒരു സമാന്തരസ്ഥലത്തിൻ്റെ രൂപീകരണം നടക്കുന്നുണ്ട് എന്ന സ്വപ്നതുല്യമായ വിചാരമാണ് അവർക്കുള്ളത്.

വ്യക്തികൾ എന്ന നിലയ്ക്ക് ആലോചിക്കുമ്പോൾ അതിദീർഘമായ ഒരു പ്രേരണയുടെ ഭാഗമാണ് മാതൃഭാഷയോടുള്ള ബന്ധം. തങ്ങളുടെ മാതാപിതാക്കൾ, അവരുടെ മാതാപിതാക്കൾ, അങ്ങനെയങ്ങനെ എത്രയോ നൂറ്റാണ്ട് നീണ്ട ഒരു ഭാഷാനുഭവത്തിൻ്റെ ചരിത്രത്തെ തങ്ങളാൽ അവസാനിപ്പിക്കരുത് എന്ന വികാരവും വിചാരവും ഒരേ സമയം ഈ ആളുകൾക്കുണ്ട്. അതുകൊണ്ട് തങ്ങളാൽ കഴിയുന്ന മട്ടിൽ അവർ ഭാഷയിൽ പ്രവർത്തിക്കുന്നു. നല്ല നേതൃശേഷിയുള്ള ചിലർ ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി ഉയർന്നുവന്നിട്ടുണ്ട്. അവരുടെ ഭാവനയും ശ്രദ്ധയും സൗഹൃദമനോഭാവവും മലയാളത്തെ കേരളത്തിനു പുറത്ത് ഇങ്ങനെയൊക്കെ നിലനിർത്തുന്നു. അവരുടെയുള്ളിൽ ചെറിയ അളവിൽ മാത്രം പുറത്തേക്കു വരുന്ന ഒരു ആശങ്കയുണ്ട്. തങ്ങളുടെ കുട്ടികൾ മലയാളത്തെ ഇങ്ങനെ കൈയേറ്റ് തുടർന്നുപോകുമോ എന്ന ചിന്തയാണത്. ആർക്കും ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല. വൈകാരികമായ പ്രേരണ കൊണ്ടു മാത്രം ഒരു ഭാഷയെ നിലനിർത്താനാവില്ല. ജീവിതപരിസരങ്ങളുമായി അതിജീവനത്തിൻ്റെ വിഷയങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരുപാട് കാര്യങ്ങളിൽ ഒരു കാര്യം മാത്രമാണ് ഭാഷ. ഭാഷ സ്വയം അതിജീവിക്കില്ല. ആളുകളിലൂടെയാണ് അത് തുടരേണ്ടത്. അങ്ങനെ തുടരണമെങ്കിൽ ആളുകൾക്ക് പലതരത്തിലുള്ള പ്രേരണകൾ ആവശ്യമാണ്. കാല്പനികമായ മോഹങ്ങൾ കൊണ്ടുമാത്രം ഒരു ഭാഷയെ അതിൻ്റെ ജന്മനാട്ടിന് പുറത്ത് ജീവിപ്പിക്കാൻ പറ്റില്ല. എങ്കിലും തോന്നുന്നു- ബംഗളൂരു പോലുള്ള നഗരത്തിലെ ആളുകൾ, കുട്ടികൾതന്നെയും, മലയാളത്തെ പെട്ടെന്നൊന്നും ഉപേക്ഷിക്കില്ലെന്ന്. ഇത് കേരളത്തിൽ താമസിക്കുന്ന ഒരു മലയാളി എഴുത്താളിന്റെ
വെറുമൊരു കിനാവും ആയിരിക്കാം.

ആഗോളീകരണം ഭാഷകളെക്കൂടി ഭക്ഷിച്ചു കൊണ്ട് ചീർക്കുന്ന സാമ്പത്തികമൃഗമാണ്. അതിനെ ചെറുക്കാൻ ഭാഷകളെല്ലാം പലതരം ഭാവനകളുമായി നിലനിൽക്കണം.
🔘

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 70 രൂപയുടെ കുറവാണ്...

അനുഭവക്കുറവ് മൂലം പിഴവുകള്‍ സംഭവിച്ചു; എഎംഎംഎ അംഗങ്ങളോട് വിശദീകരണവുമായി ശ്വേതാ മേനോൻ നേതൃത്വം

കൊച്ചി: താരസംഘടനയായ 'എഎംഎംഎ'യിലെ ആഭ്യന്തര തർക്കങ്ങള്‍ക്കിടെ തിരുത്തല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന്...

ജാമ്യത്തിലിറങ്ങിയ ശേഷവും ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

പത്തനംതിട്ട: കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ ജാമ്യത്തിലിറങ്ങിയതിന് ശേഷവും അപമാനിച്ചുവെന്ന...

വീണ്ടും പ്രണയപ്പക; മംഗളൂരുവില്‍ ബസ് കാത്തുനിന്ന യുവതിയെ ബന്ധുവായ യുവാവ് വെട്ടിക്കൊന്നു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാളിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 21-കാരിയെ...

ബംഗാളില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ കർണസുബർണ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ...

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 70 രൂപയുടെ കുറവാണ്...

അനുഭവക്കുറവ് മൂലം പിഴവുകള്‍ സംഭവിച്ചു; എഎംഎംഎ അംഗങ്ങളോട് വിശദീകരണവുമായി ശ്വേതാ മേനോൻ നേതൃത്വം

കൊച്ചി: താരസംഘടനയായ 'എഎംഎംഎ'യിലെ ആഭ്യന്തര തർക്കങ്ങള്‍ക്കിടെ തിരുത്തല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന്...

ജാമ്യത്തിലിറങ്ങിയ ശേഷവും ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

പത്തനംതിട്ട: കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ ജാമ്യത്തിലിറങ്ങിയതിന് ശേഷവും അപമാനിച്ചുവെന്ന...

വീണ്ടും പ്രണയപ്പക; മംഗളൂരുവില്‍ ബസ് കാത്തുനിന്ന യുവതിയെ ബന്ധുവായ യുവാവ് വെട്ടിക്കൊന്നു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാളിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 21-കാരിയെ...

ബംഗാളില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ കർണസുബർണ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ...

ഇറാന് നേരെ ആക്രമണം വ്യാപിപ്പിച്ച് യുഎസ്; ഏഴ് പേർ കൊല്ലപ്പെട്ടു, ഒമ്പത് പേർക്ക് പരുക്ക്

തെഹ്റാൻ: ആറുദിവസമായി ഇറാനിൽ നടത്തുന്ന ആക്രമണം വ്യാഴാഴ്ച രാജ്യത്തിന്റെ വടക്കുഭാഗത്തേക്കു വ്യാപിപ്പിച്ച്...

പ്ലസ് വൺ പരീക്ഷാഫലം ഇന്ന്; ഈ വെബ്സൈറ്റുകളിലൂടെ അറിയാം

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന്...

Related Articles

Popular Categories