ഡാലസ്: ലോകകപ്പിലെ ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ഫ്രാൻസിനെ തകര്‍ത്ത് സ്പെയിൻ ലോകകപ്പ് ഫൈനലിൽ. അമേരിക്കയിലെ ഡാളസ് എ.ടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് സ്‌പെയിൻ ഫൈനലിൽ കടന്നത്. സ്പെയിന് വേണ്ടി മൈക്കൽ ഒയർ സബാലും പെഡ്രോ പോറോയുമാണ് ഗോളുകൾ നേടിയത്. ഒയർ സബാൽ 22ാം മിനിട്ടിലും പെഡ്രോ പോറോ 58ാം മിനിട്ടിലുമാണ് ഗോൾ സ്കോർ ചെയ്തത്.
മത്സരത്തിന്റെ 22-ാം മിനിട്ടിൽ സ്‌പാനിഷ് സൂപ്പർതാരം യാമിൻ യമാലിനെ ഫ്രാൻസ് ഫൗൾ ചെയ്‌ത് ലഭിച്ച പെനാൽറ്റി മികേൽ ഒയേർസബാൽ ഗോളാക്കിമാറ്റി. തുടര്‍ന്നു ഒന്നാം പകുതിയിൽ പിന്നെ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ 58-ാം മിനിട്ടിൽ പെഡ്രോ പോറോയിലൂടെ സ്‌പെയിൻ ലീഡ് നില ഉയർത്തി. 60-ാം മിനിട്ടിൽ യമാൽ വലകുലുക്കിയെങ്കിലും ലൈൻസ്‌മാൻ ഓഫ്‌സൈഡ് വിളിച്ചു.
ആദ്യ പകുതിയിൽ പുറത്തെടുത്ത പോരാട്ടം രണ്ടാം പകുതിയിൽ ഫ്രഞ്ച് കളിക്കാരിൽ കണ്ടതേയില്ല. അതേസമയം ഫ്രാൻസിന്റെ ഓരോ മുന്നേറ്റവും വർദ്ധിത വീര്യത്തോടെ സ്‌പെയിൻ തട്ടിയകറ്റി. എംബപ്പെയുടെ ഗോളെന്ന് കരുതിയ ഷോട്ട് കുക്കുറെല്ലയുടെ കാലിൽ തട്ടി പുറത്തേക്ക് തെറിച്ചത് ഫ്രാൻസിന്റെ പ്രതീക്ഷ പിന്നെയും തെറ്റിച്ചു. ഏഴ് മിനിട്ട് എക്‌സ്‌ട്രാ ടൈമിൽ ഫ്രഞ്ച് സൂപ്പർതാരം ഡെംബാലെയുടെ ഷോട്ട് സ്‌പാനിഷ് ഗോളി ഉനൈ സൈമൺ കൃത്യമായി കൈക്കലാക്കുകയും ചെയ്‌തു.
ഇത് രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പിന്‍റെ കലാശ പോരിനെത്തുന്നത്. 2010ൽ ഫൈനലിലെത്തിയ സ്പെയിൻ നെതർലൻഡ്സിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയിരുന്നു. നാളെ നടക്കുന്ന അർജന്റീന-ഇംഗ്‌ളണ്ട് പോരാട്ടത്തിലെ വിജയികളുമായി അവർ ഫൈനലിൽ ഏറ്റുമുട്ടും. തോറ്റെങ്കിലും ഫ്രാൻസിന് 19ന് ലൂസേഴ്‌സ് ഫൈനലിൽ മൂന്നാം സ്ഥാനത്തിനായി പോരാടാം.
SUMMARY: Spain defeated the French army by two goals in the World Cup final
















