ബെംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായത്. മരണത്തിൽ പ്രഥമദൃഷ്ട്യാ ദുരൂഹതയില്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
കുട്ടിയുടെ ശരീരത്തിൽ സംശയാസ്പദമായ മുറിവുകളോ അടയാളങ്ങളോ കണ്ടെത്താനായിട്ടില്ല. വസ്ത്രം കീറിയ നിലയിലായിരുന്നുവെങ്കിലും, ഇത് മരങ്ങളിലും മറ്റും കൊളുത്തി വലിച്ചതിനെ തുടർന്നുണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം. കർണാടക പോലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് ശ്രീനന്ദയുടെ പിതാവ് രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയെ കാണാതായ സ്ഥലത്തുനിന്നല്ല മൃതദേഹം കണ്ടെത്തിയത്. ഇത് സംശയമുണർത്തുന്നുണ്ട്. മരണത്തിലെ ദുരൂഹത നീക്കുമെന്ന് പൊലീസ് കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. കാണാതായ സ്ഥലത്തും പരിസരത്തും പോലീസ് നേരത്തെ വിശദമായ പരിശോധന നടത്തിയിരുന്നു.
പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്- രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് 40 അംഗ സംഘത്തിനൊപ്പം എത്തിയപ്പോഴാണ് ശ്രീനന്ദയെ കാണാതാകുന്നത്. മാണിക്കധാര വെള്ളച്ചാട്ടത്തിലും ബാബാബുഡാൻ ഗിരികുന്നിലും കുട്ടിക്ക് വേണ്ടി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ബാബാബുഡാൻ കുന്നിലെ 300 അടി താഴ്ചയിൽ വരെ തെർമൽ ഡ്രോൺ ഉപയോഗിച്ച് ഇന്നലെ പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ രാവിലെയോടെ 1500 താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
SUMMARY: Sreenanda’s postmortem completed; Inquest report says there is no mystery in her death















