തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ സുഗതനെ കാപ്പാ ചുമത്തി ജയിലിലടച്ച നടപടി കാപ്പാ ഉപദേശക സമിതിയും ശരിവെച്ചതോടെ ബിജെപി ഭരണസമിതി കടുത്ത പ്രതിസന്ധിയിലേക്ക്. വധശ്രമക്കേസില്‍ ഒളിവിലായിരുന്ന സുഗതനെ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കളക്ടറുടെ ഉത്തരവ് പ്രകാരം സുഗതനെ പിടികൂടാനെത്തിയ പോലീസിനെ ബിജെപി അനുയായികള്‍ തടയാൻ ശ്രമിക്കുകയും, തുടർന്ന് എസ്.എച്ച്.ഒയ്ക്ക് ആകാശത്തേക്ക് വെടിയുതിർക്കേണ്ടി വരികയും ചെയ്തിരുന്നു. അനുയായികളുടെ ആക്രമണത്തില്‍ പോലീസുകാർക്ക് പരുക്കേല്‍ക്കുക കൂടി ചെയ്തതോടെയാണ് സുഗതനെതിരെ ശക്തമായ നിയമനടപടികളിലേക്ക് അധികൃതർ നീങ്ങിയത്. നിലവിലെ ഉത്തരവനുസരിച്ച് ആറ് മാസത്തേക്ക് സുഗതന് ജയിലില്‍ തന്നെ തുടരേണ്ടി വരും.
ഈ നിർണായക നടപടി തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ ഭരണത്തെത്തന്നെ ഉലയ്ക്കുന്നതാണ്. സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം പിടിച്ച കോർപ്പറേഷനില്‍ സുഗതന്റെ സത്യപ്രതിജ്ഞ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഹൈക്കോടതിയില്‍ നിന്ന് അടിയന്തരമായി ജാമ്യം ലഭിച്ചില്ലെങ്കില്‍ സുഗതന് കൗണ്‍സിലർ സ്ഥാനം പൂർണ്ണമായും നഷ്ടമാകും. നിയമപ്രകാരം തുടർച്ചയായി മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുത്തില്ലെങ്കില്‍ കൗണ്‍സിലർ അയോഗ്യനാക്കപ്പെടും.
കഴിഞ്ഞ രണ്ട് യോഗങ്ങളില്‍ സുഗതൻ പങ്കെടുത്തിരുന്നില്ല. ഇയാളെ സഹായിക്കാൻ വേണ്ടിയാണ് ബിജെപി നേതൃത്വം പുതിയ കൗണ്‍സില്‍ യോഗങ്ങള്‍ വിളിക്കാത്തതെന്ന കടുത്ത ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തിയതോടെ കോർപ്പറേഷനില്‍ വലിയ രാഷ്ട്രീയ പുകിലുകളാണ് നടക്കുന്നത്.
SUMMARY: The KAAPA Advisory Board has upheld the six-month detention of BJP Councilor R. Sugathan















