ചെന്നൈ: ഡിഎംകെ നിയമസഭ കക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ ഡിഎംകെ എം.എൽ.എമാരുടെ യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. നിയമസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയുടെ തലവൻ എന്ന നിലയിൽ, ഉദയനിധി തന്നെ പ്രതിപക്ഷ നേതാവാകും. കെ.എൻ നെഹ്റു ഉപനേതാവും എ.വി വേലു ചീഫ് വിപ്പുമായിരിക്കും. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ ഉദയനിധിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിലൂടെ ഡിഎംകെയിൽ തലമുറ മാറ്റം കൂടിയാണ് സംഭവിച്ചിരിക്കുന്നത്.
ഡിഎംകെ അധ്യക്ഷൻ കൂടിയായ എം.കെ സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഉദയനിധി നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. ഡിഎംകെക്ക് 59 എം.എൽ.എമാരാണുള്ളത്. 35 ഡിഎംകെ മന്ത്രിമാരിൽ 15 പേരും തോറ്റിരുന്നു. ഉദയനിധി സ്റ്റാലിൻ ചെന്നൈയിലെ ചേപ്പാക്കം- തിരുവല്ലിക്കേണി നിയമസഭ മണ്ഡലത്തിൽനിന്നാണ് വിജയിച്ചത്.
തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ടിവികെ നേതാവും നടനുമായ സി ജോസഫ് വിജയ് ഇന്നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആറ് പതിറ്റാണ്ടിന് ശേഷമാണ് ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. വിജയ്യുടെ പിതാവ് ചന്ദ്രശേഖര്‍, മാതാവ് ശോഭ ചന്ദ്രശേഖര്‍, തമിഴ് സിനിമാ താരം തൃഷ കൃഷ്ണന്‍, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. വിജയ്ക്ക് പുറമേ മറ്റ് ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
അതേസമയം തമിഴ്നാട്ടിൽ വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദിവസം തന്നെ സർക്കാരിനെതിരെ വിമർശനവും ഉയർന്നു. സത്യപ്രതിജ്ഞ വേദിയിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ടാണ് വിമർശനം കനക്കുന്നത്. ഭരണപക്ഷത്തെ പിന്തുണയ്ക്കുന്ന സിപിഐയും ഈ വിഷയത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. സംസ്ഥാനത്തിന്റെ കീഴ്‌വഴക്കങ്ങൾ ലംഘിക്കപ്പെട്ടെന്നും തമിഴ് തായ് വാഴ്ത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും സിപിഐ ചൂണ്ടിക്കാട്ടി. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഡിഎംകെ – ടിവികെയും തമ്മിൽ സൈബർ പോരും ശക്തമായിട്ടുണ്ട്. വേദിയിലെ വന്ദേമാതരത്തിലൂടെ വിജയ് ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചെന്നും തമിഴ് തായ് വാഴ്ത്ത് അവഗണിച്ചെന്നുമുള്ള ആക്ഷേപമാണ് ഡിഎംകെ ഉയർത്തുന്നത്. ബംഗാളിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പോലും വന്ദേമാതരം ആലപിച്ചിരുന്നില്ലെന്ന് ഡി.എം.കെ പരിഹസിക്കുമ്പോൾ, സ്റ്റാലിൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗവർണറുടെ ചടങ്ങിൽ വന്ദേമാതരം ആലപിച്ച വീഡിയോ പങ്കുവെച്ചാണ് ടിവികെ മറുപടി നൽകുന്നത്.
SUMMARY: Udhayanidhi Stalin becomes opposition leader; Vijay-Udhayanidhi fight now in Tamil Nadu
















