മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞ ആറ് അധ്യാപകർ ഉള്‍പ്പെടെയുള്ള ഒമ്പത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂള്‍ മൈതാനത്ത് നടന്ന പൊതുദർശനത്തില്‍ ആയിരക്കണക്കിന് ആളുകളാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. ഉച്ചയോടെ വിവിധയിടങ്ങളില്‍ സംസ്കാര ചടങ്ങുകള്‍ പൂർത്തിയായി
രാവിലെ മുതല്‍ തന്നെ പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂള്‍ മൈതാനം ജനനിബിഡമായിരുന്നു. പൊള്ളാച്ചിയില്‍ നിന്ന് പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി ഒമ്പത് മണിയോടെ ഭൗതികശരീരങ്ങള്‍ പാങ്ങിലെത്തിച്ചു. ഒന്നര മണിക്കൂർ നീണ്ട പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങള്‍ വിവിധ ഇടങ്ങളിലെത്തിച്ച് സംസ്കാരം പൂർത്തിയാക്കി.
മാട്ടാത്ത് ജുമാമസ്ജിദിലാണ് അബ്ദുല്‍ മജീദ് മാസ്റ്റർ, ഭാര്യ റുഖിയ എന്നിവരുടെ അന്ത്യവിശ്രമം. പാങ്ങ് വലിയ ജുമാഅത്ത് പള്ളിയില്‍ അധ്യാപകരായ റംല, ഷക്കീല, പാചകത്തൊഴിലാളി സാജിത എന്നിവരെയും, ഈസ്റ്റ് പാങ്ങ് ജുമാമസ്ജിദില്‍ അധ്യാപിക സുഹറ, മകൻ ഹിഷാം എന്നിവരെയും ഖബറടക്കി. ഷൊർണ്ണൂർ ശാന്തിതീരത്താണ് പ്രധാനാധ്യാപിക പി. അജിതയുടെ സംസ്ക്കാരച്ചടങ്ങുകള്‍ നടന്നത്.
കൊളത്തൂരില്‍ വീട്ടുവളയ്പ്പിലാണ് അധ്യാപിക ആശയുടെ സംസ്‍കാരം നടന്നത്. കേരളത്തെ നടുക്കിയ ഈ വലിയ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
SUMMARY: All 9 people who died in the Valparai tragedy laid to rest; Funeral ceremonies completed















