ചെന്നൈ: തമിഴക വെട്രി കഴകം(ടിവികെ) അധ്യക്ഷൻ വിജയ് തമിഴ്നാട്ടില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് മത്സരിക്കുന്നത്. ടിവികെ ജില്ലാ സെക്രട്ടറി വി പി മതിയഴകൻ കരൂരില്‍ സ്ഥാനാർഥിയാണ്. കരൂർ ദുരന്തത്തില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട ടിവികെ നേതാവായിരുന്നു അദ്ദേഹം. 234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ടിവികെയുടെ തീരുമാനം.
ഒരു വട്ടം തനിക്ക് അവസരം നല്‍കണമെന്ന് പാർട്ടിയുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ വിജയ് പറഞ്ഞു. പാർട്ടിയുടെ ചിഹ്നമായ ‘വിസില്‍’ ഉയർത്തിക്കാട്ടി, ഇതൊരു വിസില്‍ വിപ്ലവ തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. താനും തന്റെ സ്ഥാനാർഥികളും തമ്മില്‍ വ്യത്യാസമില്ലെന്നും എല്ലാവരെയും ഒരുപോലെ കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയ് മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളും നിലവില്‍ ഭരണകക്ഷിയായ ഡിഎംകെയുടെ കൈവശമാണ്. പെരമ്പൂരില്‍ ആർ.ഡി. ശേഖറും തിരുച്ചി ഈസ്റ്റില്‍ ഇന്നിഗോ എസ്. ഇരുദയരാജാണ് നിലവിലെ എംഎല്‍എമാര്‍. സാധാരണക്കാരായ സ്ഥാനാർഥികളെയാണ് താൻ അണിനിരത്തുന്നതെന്ന് വിജയ് വ്യക്തമാക്കി. ഡിഎംകെയെ ലക്ഷ്യം വെച്ചുകൊണ്ട് രൂക്ഷമായ വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചു.
SUMMARY: Vijay to contest from two constituencies in Tamil Nadu; TVK releases list of candidates
















