നാട്ടികയിലെ വാഹനാപകടം; രണ്ടുപേരുടെ നില അതീവഗുരുതരം, വാഹനം ഓടിച്ചത് മദ്യലഹരിയിലായിരുന്ന ക്ലീനർ എന്ന് സംശയം, പ്രതികൾക്കെതിരെ മനപൂർവ്വമായ നരഹത്യയ്ക്ക് കേസ്

തൃശൂർ: നാട്ടികയില്‍ അഞ്ച് പേരുടെ ജീവനെടുത്ത വാഹനാപകടത്തിന് കാരണം മദ്യലഹരിയില്‍ വാഹനമോടിച്ചതെന്ന് സംശയം. മദ്യലഹരിയിലായിരുന്ന ക്ലീനറാണ് വാഹനം ഓടിച്ചതെന്നാണ് വിവരം. കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ് (33) ആണ് ക്ലീനർ. സംഭവത്തില്‍ ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഡ്രൈവർക്കും ക്ളീനർക്കുമെതിരെ മനപൂർവ്വമായ നരഹത്യയ്ക്ക് കേസെടുത്തുവെന്ന് റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു. അപകടത്തെ സംബന്ധിച്ച റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറും. നടപടിക്രമങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.വണ്ടി ഓടിച്ചവരിൽ നിന്ന് ഗുരുതരമായ പിഴവാണ് ഉണ്ടായത്. മാഹിയിൽ വണ്ടി നിർത്തി മദ്യം വാങ്ങി ഇരുവരും ഉപയോഗിച്ചുവെന്ന് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മനപ്പൂർവ്വമായ നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നി‌ർദേശം നൽകിയിട്ടുണ്ട്.

മരണപ്പെട്ടവരുടെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടികൾ സർക്കാ‌ർ തന്നെ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നുപേരിൽ രണ്ടുപേരുടെ നില അതീവഗുരുതമാണ്. ജയവർദ്ധൻ, വിജയ്, ചിത്ര എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇവർക്കാവശ്യമായ എല്ലാ ചികിത്സാസൗകര്യങ്ങളും ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം മെഡിക്കൽ കോളേജിന് നി‌ർദേശം നൽകിയിട്ടുണ്ട്. തൃശൂർ നാട്ടികയിൽ ജെ കെ തിയേറ്ററിനടുത്ത് ദേശീയ പാതയിൽ മേൽപ്പാലത്തിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. തടി കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് ഉറങ്ങിക്കിടന്നവരുടെ ഇടയിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിയാനുണ്ട്. ഗോവിന്ദാപുരം ചെമ്മണംതോട് സ്വദേശികളാണ് ഇവരെന്നാണ് പോലീസിന് ലഭിച്ച വിവരം.

മദ്യലഹരിയിലായിരുന്ന ക്ളീനറാണ് ലോറി ഓടിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്ക് ലൈസൻസ് ഇല്ലായിരുന്നു. സംഭവത്തിൽ ലോറി ഡ്രൈവർ ജോസും ക്ളീനർ കണ്ണൂ‌ർ ആലങ്കോട് സ്വദേശി അലക്‌സുമാണ് (33)​അറസ്റ്റിലായത്.
<br>
TAGS : NATTIKA ACCIDENT
SUMMARY : Nattika accident cleaner and driver arrested

LEAVE A REPLY

Please enter your comment!
Please enter your name here