പതിനൊന്നാം ദിവസവും കണ്ടെത്താനായില്ല; അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിലും അവസാനിപ്പിച്ചു

ബെംഗളൂരു: ഉത്തര കന്നഡയിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജൂനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പതിനൊന്നാം ദിവസവും വിഫലം. ഇതോടെ ഇന്നത്തെ തിരച്ചിലും അവസാനിപ്പിച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായിരിക്കുന്നത്. മുങ്ങല്‍ വിദഗ്ധര്‍ക്ക് ഗംഗാവലി നദിയിൽ ഇറങ്ങാനായിരുന്നില്ല. നാവികര്‍ക്ക് ലോറിക്കടുത്തേക്ക് എത്താനാവാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇനിയും വൈകും.

പ്രദേശത്താകെ കനത്ത മഴയുണ്ട്. നദിയിലെ ഒഴുക്കും വലിയ വെല്ലുവിളിയാണ്. കൂടുതല്‍ സംവിധാനങ്ങളോടെ ശനിയാഴ്ച്ച തിരച്ചില്‍ തുടരും. അര്‍ജുന്‍ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞിരുന്നു. ചരിഞ്ഞ നിലയിലാണ് ട്രക്കുള്ളതെന്നാണ് നിഗമനം.

തെര്‍മല്‍ ഇമേജിങ് പരിശോധനയില്‍ പുഴയ്ക്കടിയിലെ ലോറിയില്‍ മനുഷ്യശരീരത്തിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു. മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ ഇറങ്ങാനായി തീവ്ര ശ്രമങ്ങളാണ് ഇന്ന് നടത്തിയത്. എന്നാല്‍ അതിശക്തമായ ഒഴുക്കിനെ മറികടക്കാനായില്ല.

ഇതോടെ അർജുനെ എന്ന് കണ്ടെത്താനാകുമെന്ന ചോദ്യമാണ് ബാക്കിയാകുന്നത്. കാലാവസ്ഥ അനുകൂലമല്ലാതെ രക്ഷാദൗത്യം മുമ്പോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

TAGS: ARJUN | LANDSLIDE
SUMMARY: Rescue operation for arjun in landslide missing underwent on eleventh day too

LEAVE A REPLY

Please enter your comment!
Please enter your name here