തിരുവനന്തപുരം: ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് തിരുവനന്തപുരം പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിലെ കർശന ഉപാധികള്‍ പാലിച്ചാണ് നടപടി. രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് ചോദ്യം ചെയ്യല്‍ നിശ്ചയിച്ചിരിക്കുന്നത്.
കേസിലെ നിർണ്ണായക തെളിവായ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്കായി അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. മറ്റ് രണ്ട് സമാന കേസുകളില്‍ നേരത്തെ കീഴ്കോടതികള്‍ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയും രാഹുലും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകള്‍ പരിശോധിച്ച കോടതി, ഇരുവരും തമ്മില്‍ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്ന് നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്.
ഗർഭഛിദ്രം നടത്തിയത് യുവതിയുടെ സമ്മതത്തോടെയാണെന്നും ഇതിനായുള്ള മരുന്ന് യുവതിയുടെ ആവശ്യപ്രകാരമാണ് രാഹുല്‍ എത്തിച്ചതെന്നും ചാറ്റുകളില്‍ നിന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഹുല്‍ നിരന്തര കുറ്റവാളിയാണെന്ന് സർക്കാർ വാദിച്ചെങ്കിലും, ഈ കേസിന് ശേഷമാണ് മറ്റ് പരാതികള്‍ ഉയർന്നതെന്ന വസ്തുത കോടതി ഓർമ്മിപ്പിച്ചു.
പരസ്പര സമ്മതത്തോടെയുള്ള ബന്ധം തകരുമ്പോള്‍ അത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന സുപ്രീം കോടതി ഉത്തരവും ജാമ്യം നല്‍കുന്നതില്‍ നിർണ്ണായകമായി. ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണം, പാസ്‌പോർട്ട് ഹാജരാക്കണം, കേരളം വിട്ടുപോകരുത്, എല്ലാ രണ്ടാം ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയവയാണ് മറ്റ് നിബന്ധനകള്‍. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഇതെന്നുമാണ് രാഹുലിന്റെ വാദം.
SUMMARY: Rape case; Special Investigation Team questions Rahul Mangkootatil







