ബെംഗളൂരു: ബെംഗളൂരുവില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വൈറ്റ്ഫീൽഡിലെ ബൊമ്മനഹള്ളിയിലെ ഫ്ലാറ്റിൽ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ശ്രിസന്ധ്യ എന്ന 65 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഐഎസ്ആർഒ മുൻ ടീം ലീഡും ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശിയുമായ കെ.നാഗേശ്വർ റാവുവിനെ (72) പോലീസ് കസ്റ്റഡിയിലെടുത്തു.
മാനസിക സമ്മർദത്തിന് കുറച്ചുകാലമായി റാവു ചികിത്സ തേടിയിരുന്നതായി പോലീസ് പറഞ്ഞു. സ്വയം ജീവനൊടുക്കാൻ തീരുമാനമെടുത്തതിന്റെ ഭാഗമായാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ മൊഴി നൽകി. താൻ മരിച്ചുകഴിഞ്ഞാൽ ഭാര്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും അതിനാലാണ് കടുംകൈ ചെയ്തതെന്നും റാവു പോലീസിനോട് പറഞ്ഞു.
കൊലയ്ക്കു ശേഷം അയൽവാസികളെ റാവു വിവരം അറിയിച്ചതിനെ തുടർന്ന് പരിചയമുള്ള ഡോക്ടറെത്തി പരിശോധിച്ചു. അപ്പോഴേക്കും സന്ധ്യശ്രീ മരിച്ചിരുന്നു. തുടർന്നാണ് പോലീസിനെ അറിയിച്ചത്. ഇവരുടെ മകൾ യുഎസ് ന്യൂജഴ്സിയിലാണ്. 3 വർഷമായി ഇരുവരും മാത്രമായി ഇവിടെ താമസിച്ചു വരികയായിരുന്നു. മകളെ അറിയിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും വൈറ്റ്ഫീൽഡ് ഡിവൈ.എസ്.പി. സൈദുലു അദാവത്ത് അറിയിച്ചു.















