ഡൽഹി: ബോളിവുഡ് ഗായകനും റാപ്പറുമായ ബാദ്‌ഷാക്ക് വധഭീഷണി. ലോറൻസ് ബിഷ്ണോയി സംഘത്തില്‍ നിന്നാണ് വധഭീഷണി. ഫേസ്ബുക്കിലൂടെയാണ് ബാദ്ഷായ്ക്ക് എതിരെ സംഘം ഈ ഭീഷണി മുഴക്കിയത്. ഗായകന്റെ ഏറ്റവും പുതിയ ഹരിയാൻവി ഗാനമായ ‘ടട്ടീരി’ പുറത്തിറങ്ങി വിവാദമായതിന് പിന്നാലെയാണ് ഈ സംഭവം.
ബാദ്‌ഷായുടെ നെറ്റിയില്‍ വെടിവെക്കുമെന്നാണ് ബിഷ്ണോയ് സംഘാംഗങ്ങളെന്ന് അവകാശപ്പെടുന്ന രണ്‍ദീപ് മാലിക്, അനില്‍ പണ്ഡിറ്റ് എന്നിവർ ഭീഷണിപ്പെടുത്തിയത്. ഹരിയാനയുടെ സംസ്കാരത്തെ ബാദ്‌ഷാ നശിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ബിഷ്ണോയി സംഘത്തിന്റെ പ്രധാന ആരോപണം. തങ്ങളുടെ ശക്തി തെളിയിക്കുന്നതിനായി 2024-ല്‍ ബാദ്‌ഷായുടെ ഉടമസ്ഥതയിലുള്ള ചണ്ഡീഗഡിലെ ഒരു ക്ലബ്ബിന് പുറത്ത് നടന്ന സ്ഫോടനം വെറുമൊരു “ട്രെയിലർ” മാത്രമായിരുന്നുവെന്നും അടുത്ത തവണ നേരിട്ട് വെടിവെക്കുമെന്നും സംഘം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സെവില്ലെ ബാർ ആൻഡ് ലോഞ്ച് എന്ന ഈ ക്ലബ്ബിന് പുറത്തുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അന്ന് കാനഡ ആസ്ഥാനമായുള്ള ഗോള്‍ഡി ബ്രാർ ഏറ്റെടുത്തിരുന്നു. കൂടാതെ, ഹവാല ഇടപാടുകള്‍ നടത്തുന്നു എന്നാരോപിച്ച് പാനിപ്പത്തിലെ ഒരു ഓഫീസിന് നേരെ നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്തവും ഈ സംഘം ഇപ്പോള്‍ ഏറ്റെടുത്തിട്ടുണ്ട്.
‘ടട്ടീരി’ എന്ന പാട്ടിലെ വരികള്‍ സ്ത്രീകളെയും പ്രായപൂർത്തിയാകാത്തവരെയും മോശമായി ചിത്രീകരിക്കുന്നതാണെന്ന് ആരോപിച്ച് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഈ വിഷയത്തില്‍ ബാദ്‌ഷാക്കെതിരെ പഞ്ച്കുലയില്‍ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ ഗാനം ബാദ്‌ഷായുടെ ഔദ്യോഗിക. യുട്യൂബ് ചാനലിലൂടെയാണ് പുറത്തിറങ്ങിയത്. ഗാനം പിന്നീട് യുട്യൂബ് നീക്കം ചെയ്തിരുന്നു.
ഗാനത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കുപിന്നാലെ ബാദ്‌ഷാ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. താൻ ഒരു ഹരിയാൻവിക്കാരനാണെന്നും തന്റെ വ്യക്തിത്വംതന്നെ ആ നാടിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിപ് ഹോപ് സംഗീത വിഭാഗത്തില്‍ എതിരാളികളെ താഴ്ത്തിക്കെട്ടാൻ വരികള്‍ ഉപയോഗിക്കാറുണ്ടെന്നും അത് സ്ത്രീകളെയോ കുട്ടികളെയോ ലക്ഷ്യം വെച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഹരിയാനയുടെ സ്വന്തം മകനായി കണ്ട് ക്ഷമിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
SUMMARY: Famous singer and rapper Badshah receives death threat















