കൊച്ചി: പറവൂരില്‍ വീണ്ടും ജനവിധി തേടാനിറങ്ങുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പറവൂരിലെ കോണ്‍ഗ്രസ് ഓഫീസായ രാജീവ് ഭവനില്‍ നിന്ന് കാല്‍നടയായിട്ടാണ് അഡീഷണല്‍ തഹസില്‍ദാര്‍ ഓഫീസിലെത്തിയത്. വിഡി സതീശനമൊപ്പം കാല്‍നടയായി പ്രവര്‍ത്തകരും നേതാക്കളും ഓഫീസിലേക്ക് അനുഗമിച്ചു.
മുദ്രവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ പത്രിക സമര്‍പ്പണം ആഘോഷമാക്കിയത്. രണ്ട് സെറ്റ് നാമനിര്‍ദേശ പത്രികയാണ് വിഡി സതീശൻ നല്‍കിയത്. പ്ലാച്ചിമട സമര സമിതിയാണ് വിഡി സതീശന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്ലാച്ചിമടയിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉറപ്പായും ഉണ്ടാക്കുമെന്നും അവിടത്തെ പാവപ്പെട്ടവര്‍ നല്‍കിയ പണമാണ് കെട്ടിവെയ്ക്കുന്നതെന്നും വിഡി സതീഷൻ പത്രിക സമര്‍പ്പണത്തിന് മുന്‍പായി പ്രതികരിച്ചു.
അവരുടെ പിന്തുണയും സ്നേഹവും ഹൃദയത്തില്‍ ഏറ്റുവാങ്ങിയാണ് ഈ പണം സ്വീകരിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.വിഡി സതീശന് പുറമെ നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസമായ ഇന്ന് മറ്റു നിരവധി പ്രമുഖരും പത്രിക നല്‍കി.
SUMMARY: VD Satheesan files nomination papers
















