ഡല്‍ഹി: ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തില്‍ ഇന്ധന വിതരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി മണ്ണെണ്ണ വിതരണ നിയമങ്ങളില്‍ കേന്ദ്ര സർക്കാർ താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചു. ഗാർഹിക ആവശ്യങ്ങള്‍ക്കുള്ള മണ്ണെണ്ണ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഈ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനമനുസരിച്ച്, പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഇനി പെട്രോള്‍ പമ്പുകള്‍ ഉള്‍പ്പെടെയുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ട് മണ്ണെണ്ണ വിതരണം ചെയ്യാൻ അനുമതിയുണ്ടാകും. നിലവില്‍ 60 ദിവസത്തേക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. 1934-ലെയും 2002-ലെയും പെട്രോളിയം നിയമങ്ങളിലെ കർശനമായ സുരക്ഷാ-ലൈസൻസിംഗ് വ്യവസ്ഥകളില്‍ നിന്നാണ് സർക്കാർ ഇപ്പോള്‍ താല്‍ക്കാലിക ഒഴിവാക്കല്‍ നല്‍കിയിരിക്കുന്നത്.
സംഭരണത്തിലും വിതരണത്തിലും കാര്യമായ മാറ്റങ്ങള്‍ സർക്കാർ വരുത്തിയിട്ടുണ്ട്. വിതരണ യൂണിറ്റുകളില്‍ ഗാർഹിക ആവശ്യങ്ങള്‍ക്കായി 2,500 ലിറ്റർ വരെ മണ്ണെണ്ണ ശേഖരിച്ചുവെക്കാൻ കമ്പനികള്‍ക്ക് അനുമതി നല്‍കിയതിനൊപ്പം, മുൻഗണനാ വിഭാഗങ്ങള്‍ക്കുള്ള വിതരണം തടസ്സപ്പെടാതിരിക്കാൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (PDS) സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകള്‍ക്ക് അംഗീകാരവും നല്‍കി. അസാധാരണമായ സാഹചര്യങ്ങളില്‍ നിയമങ്ങളില്‍ ഇളവ് വരുത്താൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്ന് വിജ്ഞാപനത്തില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
പാചകത്തിനും വെളിച്ചത്തിനുമായി മണ്ണെണ്ണയെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. യുദ്ധം മൂലമുള്ള ഇന്ധനക്ഷാമം വിപണിയെ ബാധിക്കാതിരിക്കാൻ കർശനമായ നിബന്ധനകളോടെയാകും ഈ ഇളവുകള്‍ നടപ്പിലാക്കുകയെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
SUMMARY: The central government has allowed the distribution of kerosene through petrol pumps and ration shops.















