തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉച്ചയ്ക്ക് മൂന്ന് മണി വരെ സംസ്ഥാനത്ത് 62.71 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. വോട്ടെടുപ്പ് അവസാനിക്കാൻ മൂന്ന് മണിക്കൂർ മാത്രം ബാക്കിനിൽക്കെ പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും പോളിംഗ് 60 ശതമാനം കടന്നു.
എറണാകുളത്താണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസറഗോഡാണ് പോളിംഗ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 66 ശതമാനം പോളിംഗും കാസർഗോഡ് 61.32 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പോളിംഗ് ശതമാനം ജില്ല തിരിച്ച്
തിരുവനന്തപുരം: 61.38
കൊല്ലം: 61.44
പത്തനംതിട്ട: 59.25
ആലപ്പുഴ: 62.16
കോട്ടയം: 61.46
ഇടുക്കി: 62.35
എറണാകുളം: 66.00
തൃശൂർ: 63.17
പാലക്കാട്: 64.69
മലപ്പുറം: 62.27
കോഴിക്കോട്: 64.17
വയനാട്: 61.43
കണ്ണൂർ: 62.11
കാസർഗോഡ്: 61.32
രാവിലെ മുതൽ തന്നെ പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവരും മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ ചലച്ചിത്ര താരങ്ങളും വോട്ട് രേഖപ്പെടുത്തി. വികസനത്തുടർച്ച ഉണ്ടാകുമെന്നും എൽ ഡി എഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ യു ഡി എഫ് 100 ലധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് വി ഡി സതീശൻ അവകാശപ്പെട്ടു. എൻ ഡി എ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ബി ജെ പി നേതാക്കളും പ്രതികരിച്ചു.
















