ഇസ്തംബുള്‍: തുര്‍ക്കിയിലെ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി നടത്തിയ വെടിവയ്പില്‍ 9പേര്‍ മരിച്ചു. എട്ട് വിദ്യാര്‍ഥികളും ഒരു അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. തെക്കന്‍ തുര്‍ക്കിയിലെ അയ്‌സര്‍ കാലിക് സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വെടിയുതിര്‍ത്ത വിദ്യാര്‍ഥിയും കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം.
പരിക്കേറ്റവരിൽ ആറുപേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും തുർക്കി ആഭ്യന്തരമന്ത്രി മുസ്തഫ സിഫ്റ്റ്സി പറഞ്ഞു.
പിതാവിന്‍റെ ഉടമസ്ഥതയിലുള്ള തോക്കുപയോഗിച്ചാണ് വിദ്യാർഥി ആക്രമണം നടത്തിയതെന്നാണ് നിഗമനം. ബാഗിൽ തോക്കുമായി വന്ന കുട്ടി രണ്ട് ക്ലാസ്മുറികളിലേക്ക് കയറിയ ശേഷം നിറയൊഴിക്കുകയായിരുന്നു.
രണ്ടു ദിവസത്തിനിടെ തുർക്കിയിലെ സ്കൂളിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. ചൊവ്വാഴ്ച സാൻലിയുർഫ പ്രവിശ്യയിലെ ഹൈസ്കൂളിൽ പൂർവവിദ്യാർഥി നടത്തിയ വെടിവയ്പിൽ 16 പേർക്ക് പരുക്കേറ്റിരുന്നു.
SUMMARY: 14 year old student opens fire at school in Turkey: Nine killed















