ചെന്നൈ: ‘ജനനായകൻ’ സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷ(എസ്ഐഎഫ്ഇഎ)നിൽ നിന്ന് സസ്പെൻഡ് ചെയ്തു. വിജയ് ചിത്രമായ ‘ജന നായകൻ’ ഓൺലൈനിൽ ചോർന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് അശ്രദ്ധ ഉണ്ടായതായി അസോസിയേഷൻ കണ്ടെത്തി. തന്റെ സിനിമകളിൽ സഹായികളായി യൂണിയൻ അംഗങ്ങളെ നിയമിക്കുന്നതിൽ പ്രദീപ് രാഘവ് വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം.
ചോർച്ചയ്ക്ക് പ്രദീപിന് നേരിട്ട് കാരണക്കാരനല്ലെങ്കിലും സുരക്ഷാ വീഴ്ചയുണ്ടായതായാണ് കണ്ടെത്തൽ. സസ്പെൻഷൻ കാലയളവിൽ പ്രദീപിന് യാതൊരുവിധ സഹകരണമോ പിന്തുണയോ നൽകില്ലെന്ന് എസ്ഐഎഫ്ഇഎ വ്യക്തമാക്കി. സിനിമാ മേഖലയിലെ മറ്റ് സംഘടനകളും ഈ അച്ചടക്ക നടപടിയോട് സഹകരിക്കണമെന്നും അദ്ദേഹത്തിന് പിന്തുണ നൽകരുതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
പൈറസി പോലുള്ള സംഭവങ്ങൾ സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നും ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാനാണ് ഈ കടുത്ത നടപടിയെന്നും പ്രസിഡന്റ് വി ഗോപികൃഷ്ണയും ജനറൽ സെക്രട്ടറി എൻ ബി ഉമാശങ്കർബാബുവും അറിയിച്ചു.
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ‘ജനനായക’നായി കാത്തിരിക്കുന്നത്. പൊങ്കൽ റിലീസായി ജനുവരി 9ന് എത്തേണ്ടിയിരുന്ന ഈ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ സെൻസറിങ് കുരുക്കുകൾ കാരണമാണ് വൈകുന്നത്. അതിനിടെ ഏപ്രിൽ ആദ്യ വാരം ചിത്രത്തിന്റെ പതിപ്പ് ഓൺലൈനിൽ പ്രചരിച്ചു. തുടർന്ന് നിർമാതാക്കൾ നിയമ നടപടി സ്വീകരിച്ചു. കേസിൽ ഇതുവരെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
SUMMARY: ‘Jananayakan’ leaked incident: Film editor suspended















