ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ച ഡല്‍ഹിയില്‍ തുടരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരാണ് മുഖ്യമന്ത്രി പദവിക്കായി രംഗത്തുള്ളത്. ഇവരുമായി ഹൈക്കമാൻഡ് ഇന്ന് ചർച്ച നടത്തും. കേരളത്തിലെത്തിയ നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയ്‌ക്ക് റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് ചർച്ച രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നത്.
കേന്ദ്ര നേതൃത്വം വേണുഗോപാല്‍ മുഖ്യമന്ത്രിയാകണമെന്ന ധാരണയിലാണ്. പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷമുള്ളയാള്‍ മുഖ്യമന്ത്രിയാവുക എന്ന പാര്‍ട്ടി പിന്തുടരുന്ന ജനാധിപത്യ മര്യാദ നടപ്പാക്കണം എന്ന നിലപാടിലാണ് കേരള നേതൃത്വം.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ചേരി തിരിഞ്ഞ് പ്രവർത്തകർ തെരുവിലിറങ്ങിയതോടെയാണ് ചർച്ച വേഗത്തിലാക്കിയത്. ഡൽഹിയിലെ വസതിയിലുണ്ടെങ്കിലും കേരള ചർച്ചയിൽ കെ.സി പങ്കെടുത്തിരുന്നില്ല. നേതാക്കളെ ഒറ്റയ്ക്കും കൂട്ടായും ഹൈക്കമാൻഡ് കാണും. എംഎൽഎമാരുടെ ഭൂരിപക്ഷത്തേക്കാൾ ഉപരി സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹ്യ അന്തരിക്ഷം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം.
അതേസമയം മുഖ്യമന്ത്രി പദവി സംബന്ധിച്ച് അന്തിമ ചര്‍ച്ചക്കായി ഡല്‍ഹിയില്‍ എത്തിയ വി ഡി സതീശന് കേരള ഹൗസില്‍ വിദ്യാര്‍ഥികളുടെ ഗംഭീര സ്വീകരണം. സതീശനെ തോളിലേറ്റിയാണ് ജെന്‍സി വിദ്യാര്‍ഥികള്‍ കേരള ഹൗസിലേക്ക് കൊണ്ടുവന്നത്. ജാമിയ മിലിയ, ഡൽഹി സർവകലാശാല വിദ്യാർഥികൾ ഇന്നലെ രാത്രിമുതല്‍ അവരുടെ നായകനായി കാത്തു നിന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് നേതാക്കള്‍ ഡല്‍ഹിയിലെത്തിയത്. കേരളം യു ഡി എഫ് തൂക്കി എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു സ്വീകരണം. കണ്ണേ കരളേ വി ഡി എസ്സേ എന്ന മുദ്രാവാക്യം വിളിച്ചാണ് സതീശനെ വിദ്യാര്‍ഥികള്‍ വരവേറ്റത്.
SUMMARY: Who will be the Chief Minister of Kerala? Second phase of talks continue in Delhi















