ലോകത്തെ ആശങ്കയിലാഴ്ത്തി ഹാന്റാ വൈറസ് വ്യാപനം. എംവി ഹോണ്ടിയസ് എന്ന ഡച്ച് ആഡംബര കപ്പലിലാണ് ഹാന്‍റ വൈറസ് ബാധ സ്ഥീരീകരിച്ചത്. കപ്പലിലെ യാത്രക്കാരായ മൂന്ന് പേർക്ക് വൈറസ് ബാധ കാരണം ജീവൻ നഷ്ടമാകുകയും എട്ട് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോകമെമ്പാടും രോഗത്തെക്കുറിച്ച് ആശങ്ക ഉയർന്നത്. ഹാന്റാ വൈറസിന്റെ അത്യപൂർവ വകഭേദമായ ആൻഡീസാണ് രോഗവ്യാപനം കൂട്ടിയത്. ഹാന്റാ വൈറസ് കോവിഡിനെപ്പോലെ മാരക വ്യാപനശേഷിയുള്ളതാണോ എന്നതാണ് ആശങ്കയിലാക്കുന്നത്.
ഏപ്രിൽ ഒന്നിന് അർജന്റീനയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് 149 യാത്രക്കാരുമായി വിനോദയാത്രപുറപ്പെട്ട കപ്പലാണ് എം.വി. ഹോണ്ടിയസ്. നിലവിൽ 23 രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളാണ് കപ്പലിലുള്ളത്. ഇതിൽ 80 പേർ യാത്രക്കാരാണ്. ബ്രിട്ടൻ, യു.എസ്., സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ.
എം.വി ഹോണ്ടിയസിൽ മരിച്ചവരിൽ 69 വയസ്സുള്ള ഡച്ച് സ്വദേശിനിയും അവരുടെ ഭർത്താവും ഒരു ജർമൻ യാത്രക്കാരനും ഉൾപ്പെടുന്നു. രോഗം ബാധിച്ചവർ ബ്രിട്ടൻ, ജർമനി, നെതർലൻഡ്‌സ്, സ്വിറ്റ്സർലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി ചികിത്സയിലാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ കേപ്പ് വെർദയിൽനിന്ന് പുറപ്പെട്ട എം.വി. ഹോൺഡിയസ് സ്‌പെയിനിലെ ടെനറിഫ് ദ്വീപിലേക്ക് പോവുകയാണ്. എന്നാൽ, കപ്പലിനെ തീരത്തടുക്കാൻ സ്‌പെയിനോ ഡച്ചോ അനുവദിച്ചിട്ടില്ല. അതേസമയം, വൈറസ് ലോകവ്യാപകമായി ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ഭയക്കേണ്ടതില്ലെന്നും ലോകാരോഗ്യസംഘടന അറിയിച്ചിട്ടുണ്ട്.
എന്താണ് ഹാന്റ വൈറസ്?
ഹാന്‍റ വൈറസ് കോവിഡിനെപ്പോലെ വായുവിലൂടെ അതിവേഗം പടരുന്നതല്ലെന്നും രോഗിയുമായി വളരെ അടുത്ത സമ്പർക്കം പുലർത്തുന്നവരിലേക്ക് മാത്രമേ പകരുകയുള്ളൂവെന്നും ലോകാരോഗ്യ സംഘടന പറയുന്നു. പ്രധാനമായും എലികളുടെ മൂത്രത്തിലും കാഷ്ഠത്തിലുമാണ് ഹാന്റ വൈറസിന്റെ സാന്നിധ്യമുള്ളത്. ഇവ ഉണങ്ങി പൊടിപടലങ്ങളായി മാറുകയും മനുഷ്യർ അത് ശ്വസിക്കാൻ ഇടവരുമ്പോഴുമാണ് വൈറസ് ശരീരത്തിലെത്തുന്നത്. എലികളുടെ വിസർജ്യം കലർന്ന പ്രതലങ്ങളിൽ തൊടുകയും പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ വായിലോ തൊടുകയോ ചെയ്യുന്നതു വഴിയും വൈറസ് മനുഷ്യരിലെത്തും. ശ്വാസകോശത്തെയോ വൃക്കകളെയോ ആണ് ഹാന്റ വൈറസ് ഗുരുതരമായി ബാധിക്കുന്നത്.
രോഗബാധിതനായ ആളുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ ഒന്ന് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. ശക്തമായ പനിയും വിറയലും, ഇടുപ്പ്, പുറംഭാഗം, തോളുകൾ എന്നിവിടങ്ങളിലുള്ള പേശിവേദന, തലവേദന, തളർച്ചയും ക്ഷീണവും, വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗം മുർച്ഛിക്കുമ്പോൾ ശ്വാസകോശത്തിൽ വെള്ളം കെട്ടുകയും കടുത്ത ശ്വാസതടസ്സം, ചുമ, രക്തസമ്മർദ്ദം കുറയുക, വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുക എന്നിങ്ങനെയുള്ള ഗുരുതരാവസ്ഥയിലേക്ക് നീങ്ങും. ഹാന്റ വൈറസിന്റെ ആൻഡീസ് സ്‌ട്രെയിൻ ആണ് കപ്പലിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുക. നിലവിൽ ഹാന്റ വൈറസിന് വാക്‌സിനുകൾ ഇല്ല.
തീവ്രപരിചരണവും ഓക്‌സിജനും 24 മണിക്കൂർ നിരീക്ഷണവും മാത്രമാണ് ചികിത്സ. 2008 ൽ തമിഴ്‌നാട്ടിൽ നടത്തിയ ഒരു പഠനത്തിൽ വെയർഹൗസ് തൊഴിലാളികൾ, കർഷകർ, എലിപിടുത്തക്കാർ എന്നിവരിൽ 28 കേസുകൾ സ്ഥിരീകരിച്ചിരുന്നു. 2021ൽ ഒരു ക്വാറി ജീവനക്കാരനിലും ഹാന്റ വൈറസ് കണ്ടെത്തിയിരുന്നു. എലികൾ വരാൻ സാധ്യതയുള്ള ഇടങ്ങൾ വൃത്തിയാക്കുമ്പോൾ മാസ്‌കും കൈയ്യുറയും ധരിക്കുകയും അടച്ചിട്ട മുറികൾ തുറക്കുമ്പോൾ നല്ലതുപോലെ വായുസഞ്ചാരം ഉറപ്പാക്കിയ ശേഷം മാത്രം പ്രവേശിക്കുകയുമാണ് ഹാന്റ് വൈറസിൽ നിന്നുള്ള ഏക പ്രതിരോധ മാർഗം.
SUMMARY: ‘Hanta virus’ is a new concern for the world; It seriously affects the kidneys and lungs, know more















