കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) കേന്ദ്രീകരിച്ച് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ പരീക്ഷണ സർവീസുകള്‍ വിജയകരമായി പൂർത്തിയാക്കി. ഈ പരീക്ഷണയോട്ടം ദ്വീപിലേക്കുള്ള ഗതാഗത ബന്ധം ശക്തിപ്പെടുത്തുന്നതിലും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിലും നിർണായക ചുവടുവെപ്പാണ്.
ഇന്ന് രാവിലെ 9:30 ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട വിമാനം 11:30 ന് അഗത്തിയില്‍ ഇറങ്ങി. തുടർന്ന് അഗത്തിയിലെ വാട്ടർ എയറോഡ്രോമില്‍ പരിശീലന പറക്കലുകള്‍ നടത്തിയ ശേഷം വൈകിട്ട് 4:45 ഓടെ വിമാനം തിരികെ കൊച്ചിയിലെത്തി. സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ DHC6-400 ട്വിൻ ഓട്ടർ (Regn: VT-SHE) എന്ന 19 പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ഈ ദൗത്യം ലക്ഷദ്വീപ് വിനോദസഞ്ചാര മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. പ്രവർത്തനക്ഷമത വിലയിരുത്തുന്നതിന്റെ ഭാഗമായി മെയ് 14, 15 തീയതികളിലും പരീക്ഷണങ്ങള്‍ തുടരും.
SUMMARY: Kochi-Lakshadweep seaplane test flight successful
















