ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ചില ജില്ലകളിൽ നാശനഷ്ടങ്ങള്‍ നേരിട്ടു. മൈസൂരുവിൽ ശക്തിയായ കാറ്റോടും മിന്നലോടുംകൂടിയ കനത്തമഴയാണ് പെയ്തത്. വരുണ ഹോബ്ലി, ബന്നൂർ റോഡ്, ഭുഗതഗല്ലി, മാരഷെട്ടി ഹള്ളി, ഹഡജന, ദേവലാപുര, വാജമംഗല, വരുണ ഗ്രാമം, ദില്ലള്ളി, സുത്തൂർ റോഡ്, നടനഹള്ളി, ആലനഹള്ളി, സർദാർ വല്ലഭായ് പട്ടേൽ നഗർ തുടങ്ങിയ ഗ്രാമങ്ങളിൽ നൂറുകണക്കിന് മരങ്ങളാണ് കടപുഴകിയത്.ദാവണഗരെ ജില്ലയിലെ ഹരിഹർ താലൂക്കിലെ 79 ഏക്കറിലെ നെൽക്കൃഷി മഴയിൽ നശിച്ചു. കൃഷിപ്പാടത്തിൽ വെള്ളംകയറിയാണ് നാശം സംഭവിച്ചത്.
സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലില്‍ 2 പേർ മരിച്ചു. മൈസൂരു പിരിയപട്ടണയിൽ വീട്ടമ്മയായ വിനോദ (61)യാണു മരിച്ചത്. മഴയിൽ കന്നുകാലികളെ വീട്ടിലേക്കു തിരിച്ചു കൊണ്ടുവരുന്നതിനിടെയാണു മിന്നലേറ്റത്. 2 കന്നുകാലികളും ചത്തു. ബെള്ളാരി നാഗേനഹള്ളിയിലെ സപ്പോട്ട പാടത്തു ജോലി ചെയ്യുന്നതിനിടെ ഗദ്ദിലിംഗപ്പയാണ് (32) മിന്നലേറ്റു മരിച്ചത്.
അടുത്തദിവസങ്ങളിൽ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. ചിത്രദുർഗ, ദാവണഗരെ, ശിവമോഗ, ചിക്കമഗളൂരു, കുടക്, മൈസൂരു, ചാമരാജനഗർ ജില്ലകളിൽ രണ്ടുദിവസങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
SUMMARY: Summer rains cause widespread damage in the state; 2 dead in Mysuru and Bellary due to lightning
SUMMARY: Summer rains cause widespread damage in the state; 2 dead in Mysuru and Bellary due to lightning
















