ആലപ്പുഴ: കായംകുളം മുൻ എംഎല്‍എ യു. പ്രതിഭയ്ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റിയില്‍ രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ സഖാക്കളെ തോറ്റ ശേഷം അപമാനിച്ചെന്നും പണിയെടുത്തില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ജില്ലാ കമ്മിയിയില്‍ വിമർശനം ഉയർന്നു. പ്രതിഭക്കെതിരായ വികാരം കായംകുളത്തുണ്ടായിരുന്നു.
പ്രതിഭയുടെ പല പരാമർശങ്ങളും ജനങ്ങളെ എതിരാക്കിയിട്ടുണ്ട്. പാർട്ടിക്കുള്ളില്‍ പറയേണ്ടത് മാധ്യമങ്ങളോടല്ല പറയേണ്ടിയിരുന്നത് എന്നും വിമർശനം ഉയർന്നു.കൂടാതെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ പാർട്ടി നേതൃത്വത്തിനെതിരെയും കടുത്ത വിമർശനമാണ് ഉയർന്നുവന്നത്. തിരഞ്ഞെടുപ്പിലുണ്ടായ വൻ തകർച്ച നേതാക്കളുടെ ധാർഷ്ട്യത്തിനും അഹങ്കാരത്തിനും ജനങ്ങള്‍ നല്‍കിയ ശക്തമായ തിരിച്ചടിയാണെന്ന് യോഗത്തില്‍ അംഗങ്ങള്‍ കുറ്റപ്പെടുത്തി.
പാർട്ടിയില്‍ ഉള്‍പാർട്ടി ജനാധിപത്യവും ആരോഗ്യകരമായ ചർച്ചകളും പൂർണ്ണമായും ഇല്ലാതായെന്നും, മുകളില്‍ നിന്നുള്ള തീരുമാനങ്ങള്‍ താഴെത്തട്ടിലേക്ക് ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുകയാണെന്നും കടുത്ത ഭാഷയില്‍ വിമർശനമുയർന്നു. ലോക്കല്‍, ഏരിയ കമ്മിറ്റികള്‍ നല്‍കുന്ന കൃത്യമായ രാഷ്ട്രീയ നിർദ്ദേശങ്ങളോ ജനവികാരമോ കേള്‍ക്കാൻ പോലും ഉയർന്ന നേതാക്കള്‍ തയ്യാറാകുന്നില്ല.
അമ്പലപ്പുഴ മണ്ഡലത്തിലെ പരാജയം വിശകലനം ചെയ്ത യോഗം, മുൻ മന്ത്രി ജി. സുധാകരൻ മണ്ഡലത്തിലുണ്ടാക്കിയ ജനപ്രിയ പ്രതിച്ഛായയെ മറികടക്കാൻ ഇത്തവണ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന് വിലയിരുത്തി. സുധാകരനെപ്പോലെയുള്ള മുതിർന്ന നേതാക്കളെ മാറ്റിനിർത്തിയതും അവഗണിച്ചതും വോട്ടർമാർക്കിടയില്‍ വലിയ തോതില്‍ അതൃപ്തി ഉണ്ടാക്കിയെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
SUMMARY: Alappuzha District Committee strongly criticizes Pratibha
















