തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ. കുടുംബം മുഖ്യമന്ത്രി വി ഡി സതീശനെ കണ്ടതിന് പിന്നാലെയാണ് നീക്കം. വിഞ്ജാപനം ഉടൻ പുറത്തിറക്കും. പോലീസ് അന്വേഷണത്തില്‍ കുടുംബം അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്. പോലീസ് കുറ്റപത്രം സമർപ്പിച്ച കേസില്‍ പി പി ദിവ്യയാണ് ഏക പ്രതി.
ഇനി സിബിഐയാണ് കേസില്‍ തീരുമാനമെടുക്കേണ്ടത്. കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തുടർ അന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ചിരുന്നു. തലശ്ശേരി അഡിഷണല്‍ ജില്ലാ സെഷൻസ് കോടതി കേസില്‍ തുടർ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹർജിയിലാണ് കണ്ണൂർ ടൗണ്‍ പോലീസ് തുടരന്വേഷണം നടത്തി വിചാരണ കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചത്.
കേസ് നീട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണ് നവീൻ ബാബുവിന്റെ കുടുംബം നടത്തുന്നതെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. ദിവ്യയുടെ ഔദ്യോഗിക ഫോണ്‍ രേഖകള്‍, ടി.വി.പ്രശാന്തന്റെ സ്വർണപ്പണയ ഇടപാടിന്റെ രേഖകള്‍, സി.സി ടിവി ദൃശ്യങ്ങളുടെ പൂർണരൂപം, വിജിലൻസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ തുടങ്ങിയ വിഷയങ്ങളിലാണ് കോടതി വ്യക്തത തേടിയത്. റിപ്പോർട്ട് ഔദ്യോഗികമായി പരിഗണിക്കുന്നതോടെ വിചാരണ നടപടികളിലേക്ക് കടക്കും.
SUMMARY: Naveen Babu’s death: State government to hand over investigation to CBI
















