തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ തല്ലിച്ചതച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെ വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിലും പുനരന്വേഷണം. കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുമെന്നാണ് വിവരം.
വടകര സ്റ്റേഷനിലെ എസ്എച്ചഒ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. നേരത്തെ ഈ കേസിലെ പ്രതികളിലേക്ക് എത്താനാകുന്നില്ലെന്ന് കാണിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കേസില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ഈ പരാതി പരിഗണിച്ചാണ് കേസില്‍ വീണ്ടും അന്വേഷണം നടത്താനുള്ള തീരുമാനം.
2024ല്‍ വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്ത സംഭവമാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് എതിരെ യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച പ്രചാരണം എന്ന നിലയിലാണ് സ്‌ക്രീന്‍ഷോട്ട് വിവാദം കത്തിയത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ തങ്ങളല്ലെന്നും ഇത് ഇടത് കേന്ദ്രങ്ങളില്‍ നിന്നുള്ള സൃഷ്ടിയാണെന്നുമാണ് യുഡിഎഫ് തിരിച്ചടിച്ചത്. അന്നത്തെ സര്‍ക്കാര്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ കൃത്യമായി അന്വേഷണം നടത്തിയില്ലെന്നും അതാണ് പ്രതികളിലേക്ക് എത്തിപ്പെടാന്‍ കഴിയാത്തതിന് പിന്നിലെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കേസില്‍ പുനരന്വേഷണത്തിന് ആഭ്യന്തര വകുപ്പ് തയ്യാറാകുന്നത്.
SUMMARY: Vadakara ‘Kaffir screenshot’ controversy: Home Department orders SIT investigation
















