‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍
![]()
കിഴക്കൻ മേഖലയുടെ കച്ചവട ആസ്ഥാനമായിരുന്നു പാനൂർ. കിഴക്കർക്ക് ഇത് അങ്ങാടിയാണ്. ഭാനുപുരം എന്നായിരുന്നു പാനൂരിൻ്റെ ആദ്യനാമം. ഭാനുപുരം ലോപിച്ചാണു പാനൂരായത്. ഭാനുപുരം സൂര്യക്ഷേത്രം എന്ന പേരിൽ പ്രശസ്തമായൊരു ക്ഷേത്രമുണ്ടായിരുന്നു. പാനൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിൻ്റെ വടക്കു ഭാഗത്തുള്ള അയ്യപ്പക്ഷേത്രത്തിൻ്റെ പരിസരത്തായിരുന്നു ഭാനുപുരം സൂര്യക്ഷേത്രം. ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണ് ഈ ക്ഷേത്രം നശിപ്പിക്കപ്പെട്ടതത്രേ.
പാനൂരിലെ ഹോട്ടലുകൾ, ചായക്കടകൾ, വീടുകൾ എന്നിവിടങ്ങളിൽ കത്തിക്കാനാവശ്യമായ വസ്തുക്കൾ എത്തിച്ചിരുന്നതു കിഴക്കൻ മേഖലയിലെ സ്ത്രീകളാണ്. വിറക്, ചിരട്ട, മടൽ എന്നിവ തലച്ചുമടായി ഇവർ അങ്ങാടിയിലേക്കു കൊണ്ടുപോകുന്നതു പതിവുകാഴ്‌ചയായിരുന്നു. മീൻകൊട്ട, ഓലച്ചൂട്ട്. കൊതു മ്പിൽച്ചൂട്ട്, മാച്ചിൽ എന്നിവയും ഇവർ വിൽപ്പനയ്ക്കായി എത്തിച്ചിരുന്നു. ചാപ്പയിൽനിന്നു മീനും ചില്ലറ സാമാനങ്ങളും വാങ്ങിയാണു കിഴക്കർ അങ്ങാടിയിൽനിന്നു മടങ്ങുക. രാത്രിയാത്രക്കാർക്ക് അന്നു ചൂട്ടു മാത്രമായിരുന്നു ആശ്രയം. ടോർച്ച് കുറച്ച് ആളുകൾക്കേ ഉണ്ടായിരുന്നുള്ളൂ.
നാലാം പെരേന്നു നോക്കിയാൽ കാണുന്ന ദൂരം മാത്രമായിരുന്നു പാനൂർ അങ്ങാടിയുടെ വിസ്ത‌്യതി. കിഴക്കു ഭാഗത്തു നിന്നു പാനൂരിലേക്കു സ്വാഗതമോതുന്നതു പാനൂർ ഐബിയാണ്. ഇതിന്റെ പിന്നിലായിരുന്നു പോലീസ് സ്റ്റേഷൻ. ഐബിയുടെ എതിർവശത്താണു ഡോക്‌ടർ ബാലചന്ദ്രൻ്റെ വീട്. ഇതിന്റെ തൊട്ടപ്പുറത്താണു നാണിയമ്മയുടെ ഭർത്താവ് ശങ്കരൻ്റെ തറവാട്. അദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ പുരുഷു ഹൈസ്‌കൂളിൽ എന്റെ സഹപാഠിയാണ്. കുമാരൻ്റെ ചായക്കട, കിളച്ച പറമ്പൻ അച്ചുവിന്റെ മരമില്ല്, കുഞ്ഞപ്പയുടെ മരമില്ല്, റേഷൻ കട, കള്ള്ഷാപ്പ്, ഡോക്‌ടർ ഷഹീദിൻ്റെ ക്ലിനിക്, ഇസ്‌തിരിക്കട, പഞ്ചായത്ത് ഓഫീസ്, ആയുർവേദ പീടിക, ഡോക്‌ടർ സുരേന്ദ്രന്റെ ക്ലിനിക്ക്, അശോക ഫാർമസി, ആധാരമെഴുത്തുകാരൻ അച്ചുവിൻ്റെ ഓഫീസ്, ഭാസ്കര ജ്വല്ലറി, കേശവൻനായരുടെ ഹോട്ടൽ, അജിതാ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, മുസ്ലീം ലീഗ് ഓഫീസ്, രത്നാ ക്ലോത്ത്സ്, റൈസ് മിൽ, ഗീരിഷ് ഡ്രൈവിംഗ് സ്‌കൂൾ, ഗോവിന്ദന്റെ ചായക്കട, പാനൂർ യുപി സ്‌കൂൾ, ഹരിദാസ് ഹോട്ടൽ, ഗോപാലൻ കമ്പൗണ്ടറുടെ ഫാർമസി, നമ്പീശൻ്റെ ആയുർവേദക്കട, ടിആർ ലൈറ്റ് ആന്റ് സൗണ്ട്സ്, ഹരിയുടെ സ്റ്റേഷനറിക്കട, ദാസന്റെ ബാർബർ ഷോപ്പ്, കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഓഫീസ്, സബ് രജിസ്ട്രാർ ഒഫീസ്, മുസ്ലീംപള്ളി, നമ്പീശൻ്റെ തൈര്കുട, കേളപ്പൻ നായരുടെ ചായക്കട, ബാർബർ ഷോപ്പ്, ഡ്രസ്ലാന്റ്, പാരീസ് മെഡിക്കൽസ്, വാച്ച് വർക്ക്സ് എന്നിവയാണു പുത്തൂർ റോഡിലുണ്ടായിരുന്ന പ്രധാന സ്ഥാപനങ്ങൾ.
പാനൂർ-ചമ്പാട് റോഡിൽ ഹിന്ദുസ്ഥാൻ മെഡിക്കൽസ്, സജിന ടീ സ്ററാൾ, ശശീന്ദ്രാ ജ്വല്ലറി, വായനശാല, ധനലക്ഷ്മി ഹോട്ടൽ, ശോഭ സ്റ്റേഷനറി, പ്രഭാത് സ്റ്റുഡിയോ, പപ്പുവിന്റെ ചായക്കട, രാജാ ബ്രദേർസ്, റേഷൻ ഷോപ്പ്, ഹൈസ്‌കൂൾ, പ്രാഥ മിക ആരോഗ്യകേന്ദ്രം, പോസ്റ്റ് ഓഫീസ്, ആയുർവേദശാല, ജിഗീഷ് മെഡിക്കൽസ്, വാസുവിന്റെ സോഡാപീടിക, ഐക്യനാണയ സഹകരണ സംഘം, കൊപ്രക്കട, വെസ്‌റ്റ് യുപി സ്കൂൾ, എന്നിവയായിരുന്നു പ്രധാന സ്ഥാപനങ്ങൾ. ജിഗീഷ് മെഡിക്കൽസിന്റെ പിന്നിലായിരുന്നു ഹൈസ്‌കൂളിന്റെ കിണർ.
പുകയിലക്കാരൻ ഹാജിയുടെ അനാദിക്കട, പിആർ കുറുപ്പിന്റെ പാർട്ടി ഓഫീസ്, നോവൽറ്റി സ്റ്റോർ, സ്കൂൾ വ്യൂ ഹോട്ടൽ, ആർഎസ്എസ്. കാര്യാലയം, വളംപീടിക, ഹോട്ടൽ ജീജ, ഹോട്ടൽ നിത്യാനന്ദ, സത്യൻ്റെ സോഡാപീടിക, കെപി ആർട്സ് ലൈറ്റ് ആന്റ് സൗണ്ട്സ്, എലൈറ്റ് ഫാബ്രിക്സ്, സുഗത ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ജെനുവിൻ്റെ സൈക്കിൾക്കട, നാണുവിന്റെ സൈക്കിൾക്കട, കൃഷ്‌ണാ ഡ്രൈവിംഗ് സ്‌കൂൾ, മഹാരാജാ കോളേജ്, ഒയാസീസ് കൂൾബാർ, ഗുരുദേവ റേഡിയോ സർവീസ്, ഗുരുദേവപ്രസ്സ്, കുളിർമാ കൂൾബാർ, രാമകൃഷ്‌ണ റേഡിയോ സർവീസ്, കെസി ബേക്കറി, ചായക്കട, കോമിൽസ് പ്രസ്, ഹിന്ദുസ്ഥാൻ മെഡിക്കൽസ്, എഇഒ ഓഫീസ്, പത്മാ ടാക്കീസ്, പിആർ ഷഷ്ടിപൂർത്തി മന്ദിരം, മിറാക്കിൾ ടൈലേഴ്‌സ്, ആനന്ദ് പപ്പടം, സിൻഡിക്കേറ്റ് ബാങ്ക്, കോട്ടയ്ക്കൽ ആര്യവൈദ്യശാല, കോയമ്പത്തൂർ ആര്യവൈദ്യശാല, ഡിലൈറ്റ് കഫേ, ഡോക്‌ടർ ഉണ്യാത്തുവിന്റെ ഹോമിയോ ക്ലിനിക്ക്, സിങ്കപ്പൂർ ബാലൻ്റെ ദാമോദര റൈസ് മിൽ, ഹോട്ടൽ തെക്കയിൽ, ഇലക്ട്രിക്ക് ഓഫിസ്, പമ്പ്ഹൗസ് എന്നിവയായിരുന്നു കൂത്തുപറമ്പ് റോഡിലെ പ്രധാന സ്ഥാപനങ്ങൾ.
കണ്ണന്റെ ചായക്കട, ക്ലബ്ബ്, കോൺഗ്രസ് ഓഫീസ്, ബാർബർ ഷോപ്പുകൾ, നെല്ലൂർ ടെക്സ്റ്റയിൽസ്, സോഡാ പീടികകൾ, ശ്രീനാരായണ ഹോട്ടൽ, ലിബർട്ടി ഹോട്ടൽ, മീൻചാപ്പ, ഡോക്ടർ വത്സരാജന്റെ ദന്തൽ ക്ലിനിക്ക്, തറിമരുന്ന് പീടിക, ചാരായഷാപ്പ്, സൈക്കിൾക്കട, മുസ്ലിം പള്ളി എന്നിവയായിരുന്നു പൂക്കോം റോഡിലെ പ്രധാന സ്ഥാപനങ്ങൾ.
സമരമുള്ളപ്പോഴും ഒഴിവു ദിവസങ്ങളിലും അധ്യാപകരുടെ ഇടത്താവളമായിരുന്നു പപ്പുവിൻ്റെ ചായക്കട. ഉച്ചയ്ക്കിവിടെ അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും തിരക്കായിരിക്കും. സ്‌കൂൾവ്യൂ ഹോട്ടലിൽ വിദ്യാർഥിനികളായിരിക്കും കുടുതൽ. ഇതിന്റെ ഉടമ കുഞ്ഞിരാമൻ്റെ മകൻ ശിവൻ എൻ്റെ സഹപാഠിയാണ്. ടാക്കീസിനടുത്തുള്ള ഡിലൈറ്റ് കഫേ ആൺകുട്ടികളുടെ കേന്ദ്രമായിരുന്നു. ഇവിടെ കുട്ടികൾക്കു പൊറാട്ടയ്‌ക്കൊപ്പം മട്ടൻ ചാറ് സൗജന്യമായിരുന്നു.
പാനൂരിലെ വ്യാപാരികളുമായും ഓട്ടോറിക്ഷാ-ടാക്സി ഡ്രൈവർമാരുമായും ഞാൻ നല്ല ബന്ധത്തിലായിരുന്നു. പത്തിൽ താഴെ ഓട്ടോറിക്ഷകളേ പാനൂരിൽ ഉണ്ടായിരുന്നുള്ളൂ. കോമിൽസ് പ്രസ്സിന്റെ മുന്നിലാണ് ഓട്ടോസ്റ്റാൻ്റ്. സ്കൂൾവ്യൂ ഹോട്ടലിനു മുമ്പിലായിരുന്നു ടാക്സി സ്റ്റാൻ്റ്. എട്ടോളം അമ്പാസിഡർ കാറുകളാണു പാനൂരിലുണ്ടായിരുന്നത്. പ്രഭാത് സ്റ്റുഡിയോയിലെ സ്ഥിരം സന്ദർശകനായിരുന്നു ഞാൻ. സ്റ്റുഡിയോ ഉടമ കുഞ്ഞിക്കണ്ണന്റെ മകൻ സുകുമാരൻ എട്ടാം ക്ലാസു മുതൽ എൻ്റെ സഹപാഠിയാണ്. ഇവരുടെ വീട്ടുകാരുമായും ഞാൻ നല്ല ബന്ധത്തിലായിരുന്നു. ആസ്തമ രോഗിയായ കുഞ്ഞിക്കണ്ണൻ 1990ൽ ചികിത്സയ്ക്കായി ബാംഗ്ലൂരിൽ എത്തിയപ്പോൾ താമസിക്കാനും മറ്റുമുള്ള എല്ലാ സഹായങ്ങളും ഞാൻ ചെയ്‌തുകൊടുത്തു.
കൃഷ്ണാ മോട്ടോർ ഡ്രൈവിംഗ് സ്‌കൂളും എൻ്റെ ഒരു ഇടത്താവളമായിരുന്നു. ഈ സ്ഥാപനത്തിൻ്റെ ഉടമ കൃഷ്‌ണന്റെ മകൻ വിനോദൻ പാനൂർ ഹൈസ്‌കൂളിൽ ഒരുമിച്ചായിരുന്നു. വിനോദൻ ഇപ്പോൾ കോയമ്പത്തൂരിൽ വ്യാപാരിയും എസ്എൻഡിപിയുടെ സജീവ പ്രവർത്തകനുമാണ്. വനമാലിക ചിട്ടി ഫണ്ടിന്റെ ഉടമകൂടിയാണു വിനോദ്. പുത്തൂർ റോഡിലെ ഗീരിഷ് ഡ്രൈവിംഗ് സ്കൂൾ ഉടമ കൊച്ച രാജനുമായും നല്ല പരിചയമായിരുന്നു.
ഒഴിവു ദിവസങ്ങളിലും മറ്റും തലശ്ശേരി യാത്ര പതിവാണ്. കടപ്പുറത്തും കടൽപ്പാലത്തിലും കോട്ടയിലുമൊക്കെ കറങ്ങിത്തിരിയും. ഉച്ചയോടെ ടാക്കീസിലേക്ക്. ഏകദേശം അര കിലോമിറ്റർ കടലിലേക്കു നീണ്ടുകിടക്കുന്ന തലശ്ശേരി കടൽപ്പാലം നിർമ്മിച്ചതു ബ്രിട്ടീഷുകാരാണ്. മഴക്കാലത്ത് ഈ പാലത്തിൽനിന്ന് ആർത്തലച്ചു വരുന്ന തിരമാലകളെ നോക്കിനിൽക്കാൻ നല്ല രസമാണ്. കുട തുറന്നാൽ തുണി കീഴ്മേൽ മറിയും. തലശ്ശേരി ഗവ. ആശുപത്രി കോമ്പൗണ്ടിനു തൊട്ടാണു കോട്ടമതിൽ. ഫയർ ഫോഴ്സ് കെട്ടിടം കഴിഞ്ഞ് ആസാദ് മെമ്മോറിയൽ ലൈബ്രറി യോടു ചേർന്നാണു കോട്ടയിലേക്കുള്ള വഴി. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം ബ്രിട്ടീഷുകാരാണു തലശ്ശേരിക്കോട്ട പണികഴിപ്പിച്ചത്.
1784 വരെ ബ്രിട്ടീഷുകാർ തലശ്ശേരിയിൽ സൈനിക കേന്ദ്രം നിലനിർത്തി. 1781ൽ മൈസൂർ സാമ്രാജ്യത്തിൻ്റെ ഭരണാധികാരി ഹൈദരലി മലബാറിനെ ആക്രമിച്ചപ്പോൾ കോട്ട പിടിച്ചടക്കി. അദ്ദേഹത്തിന്റെ പിൻഗാമിയായ ടിപ്പു സുൽത്താൻ മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധത്തിൻ്റെ അവസാനം 1792ൽ മലബാർ ജില്ല ബ്രിട്ടീഷുകാർക്കു വിട്ടു കൊടുക്കാൻ നിർബന്ധിതനായി. 10 മീറ്റർ ഉയരത്തിൽ വൃത്താകൃതിയിലുള്ള മതിലുകളും ശക്തമായ അടിത്തറയും കൊത്തളങ്ങളും കൊത്തുപണികളുമുള്ള വലിയ വാതിലുകളും, ലൈറ്റ് ഹൗസും കടലിലേക്കുള്ള രഹസ്യ തുരങ്കങ്ങളുമുള്ള തലശ്ശേരിക്കോട്ട കേന്ദ്രസംരക്ഷിത സ്മാരകമാണ്.
ഈ കോട്ടയുടെ നിർമാണത്തിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. തലശ്ശേരിയിലെ ചിറക്കൽ രാജാവിൻ്റെ മകൾ കുളിക്കുന്നതിനിടെ കുളത്തിൽ മുങ്ങിത്താണു. തോഴിമാരുടെ നിലവിളി കേട്ട് ഓടിയെത്തിയ മുഹമ്മദലി എന്നയാൾ രാജകുമാരിയെ രക്ഷപ്പെടുത്തുകയും നഗ്നത മറയ്ക്കാൻ തൻ്റെ വസ്ത്രം നൽകുകയും ചെയ്തു. അവിവാഹിതയായ സ്ത്രീക്കു പുരുഷൻ പുടവ നൽകിയാൽ അവർ വിവാഹിതരായി കണക്കാക്കപ്പെട്ടിരുന്നു. മകളെ തൊട്ടതിനാൽ ആചാരപ്രകാരം ചിറക്കൽ രാജാവിനു തൻ്റെ മകളെ മുഹമ്മദലിക്കു കൊടുക്കുകയല്ലാതെ വേറെ മാർഗമില്ലായിരുന്നു.
ചിറക്കൽ രാജാവ് മകളോടൊപ്പം മുഹമ്മദ് അലിക്കു നൽകിയ പ്രദേശം അറയ്ക്കൽ എന്നും അദ്ദേഹത്തിന്റെ കുടുംബം അറയ്ക്കൽ രാജവംശം എന്നും അറിയപ്പെട്ടു. ഇതാണു കേരളത്തിലെ ഏക മുസ്ലീം രാജവംശമായ കണ്ണൂരിലെ അറയ്ക്കൽ രാജ വംശത്തിന്റെ പിറവിക്കു പിന്നിലെ ഐതിഹ്യം. അറയ്ക്കൽ അലി രാജ, അറയ്ക്കൽ ബീവി എന്നീ സ്ഥാനപ്പേരുകളിലാണ് ഈ രാജ വംശത്തിലെ ഭരണാധികാരികൾ അറിയപ്പെടുന്നത്. മൈസൂരിന്റെ സഖ്യകക്ഷിയെന്ന നിലയിൽ ബ്രിട്ടീഷുകാരെ ധിക്കരിക്കാൻ പോലും അറയ്ക്കൽ രാജ്യം അക്കാലത്തു ശക്തമായിരുന്നു. ധർമടത്ത് ഒരു സൈനിക കാവൽ പണിയാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ അറയ്ക്കൽ രാജ്യം അനുവദിച്ചില്ല. അതിനാലാണ് തങ്ങളുടെ താവളം തലശ്ശേരിയിൽ നിർമിക്കാൻ അവർ നിർബദ്ധരായത്.
കോട്ടയിലെ ഗുഹയ്ക്കുള്ളിൽ മെഴുകുതിരി കത്തിച്ചാണ് ഇറങ്ങുക. പാതിയെത്തുമ്പോഴേക്കും മെഴുകുതിരി കെട്ടുപോകും. പിന്നീടു തീപ്പെട്ടി ഉരച്ചാണ് ഉള്ളിൽപോവുക. രണ്ട് അറകളുള്ള ഗുഹയുടെ ഉള്ളിലെ കവാടങ്ങൾ അടച്ചിരുന്നു. കോട്ടയുടെ ഭാഗമായ ഈ തുരങ്കം എവിടേക്കാണെന്നത് അജ്ഞാതമാണെങ്കിലും ഒന്നു മാഹി ഭാഗത്തേക്കാണെന്നു പറയപ്പെടുന്നു. കോട്ടയുടെ പടിഞ്ഞാറു ഭാഗത്തു കടലിന് അഭിമുഖമായി മറ്റൊരു തുരങ്കവുമുണ്ട്.
ഇതും അടച്ചിട്ടിരിക്കുകയാണ്. ഇവിടെ നിന്നുള്ള കടൽക്കാഴ്ച്ച ഹൃദ്യമാണ്. കോട്ടയുടെ ഭാഗമായ കെട്ടിടങ്ങളിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നു. കോട്ടമതിലിന്റെ അടിഭാഗത്തു കടൽ ഭിത്തി കെട്ടിയ പാറക്കല്ലിൽ കല്ലുമ്മക്കായ ഉണ്ടാകും. കോട്ട മുതൽ തലശ്ശേരി സ്റ്റേഡിയം വരെ ഇടതൂർന്ന കാടാണ്. ഇവിടം കഞ്ചാവടിക്കാരുടെയും സാമൂഹ്യ വിരുദ്ധരുടെയും വിരഹ കാമുകന്മാരുടെയും വിഹാരകേന്ദ്രമായിരുന്നു.
തലശ്ശേരിക്കു ‘ത്രീസി’ (സി,സി,സി) എന്നൊരു വിളിപ്പേരുണ്ട്. ‘സർക്കസ്, കേക്ക്, ക്രിക്കറ്റ്’ എന്നിവയുമായി ബന്ധപ്പെ ട്ടാണിത്. സർക്കസ്, കേക്ക്, ക്രിക്കറ്റ് എന്നിവയുടെ ഇംഗ്ലീഷിലെ ആദ്യക്ഷരം സിയാണ്. ഇതാണ് ത്രീസി എന്നു തലശ്ശേരി അറിയപ്പെടാൻ കാരണം. തലശ്ശേരിയാണ് ഇന്ത്യൻ സർക്കസിന്റെ ഈറ്റില്ലം. തലശ്ശേരിക്കാരനായ കീലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കളാണ് ഇന്ത്യൻ സർക്കസിൻ്റെ കുലഗുരു. ഇന്ത്യയിൽ ക്രിക്കറ്റിന്റെ ആദ്യ പന്തുരുണ്ടതും തലശ്ശേരി സ്റ്റേഡിയത്തിലാണ്. ഇന്ത്യയിൽ ആദ്യമായി ബേക്കറി സ്ഥാപിച്ചതും കേക്ക് ഉണ്ടാക്കിയതും തലശ്ശേരിയിലാണ്. പ്രശസ്‌തമായ മമ്പള്ളി കുടുംബക്കാരാണ് ആദ്യ ബേക്കറിയുടമകൾ. തലമുറകളായി ഈ കുടുംബം ബേക്കറി പാരമ്പര്യം പിന്തുടർന്നു വരുന്നു. രണ്ടര വയസ്സിൽ അരങ്ങേറ്റം കുറിച്ചു ചെറുപ്രായത്തിൽത്തന്നെ വിവിധ ഭാഷകളിൽ ആയിരക്കണക്കിനു പാട്ടുകൾ പാടി വിസ്‌മയം തീർത്തു ലിംകാബുക്കിൽ സ്ഥാനം പിടിച്ച അൽക്കാ അജിത്ത് മമ്പള്ളി കുടുംബാംഗമാണ്. വാഴയ്ക്കാ ചിപ്പ്സും ബിരിയാണിയുമാണു തലശ്ശേരിയിലെ മറ്റു വിശേഷപ്പെട്ട വിഭവങ്ങൾ.
തലശ്ശേരിക്കാരനായ ഒ ചന്തുമേനോൻ്റെ തൂലികയിൽ നിന്നാണു മലയാളത്തിലെ ലക്ഷണമൊത്ത ആദ്യനോവൽ ‘ഇന്ദുലേഖ’ പിറന്നത്. മലയാളത്തിലെ ആദ്യ നിഘണ്ടുവും തലശ്ശേരിയിൽ നിന്നാണ് ഉണ്ടായത്. വിദേശിയായ ഹെർമ്മൻ ഗുണ്ടർട്ട് മലയാളത്തിനു സമ്മാനിച്ച നിഘണ്ടുവിൻ്റെ രചനയ്ക്കു സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതും തലശ്ശേരിയുടെ പെരുമയാണ്. മലയാളത്തിലെ ആദ്യ വർത്തമാനപ്പത്രം ‘രാജ്യസമാചാരം’ ത്തിന്റെ പിറവിയും തലശ്ശേരിയിലാണ്. 1847ൽ ഹെർമ്മൻ ഗുണ്ടർട്ടാണു ‘രാജ്യസമാചാരം’ പ്രസിദ്ധീകരണം ആരംഭിച്ചത്. ഗുണ്ടർട്ട് താമസിച്ചിരുന്ന വീടും ചന്തുമേനോൻ്റെ വീടും കാണാൻ കഴിഞ്ഞതു മഹാത്മായിലെ ഡിഗ്രി പഠനകാലത്താണ്. കണ്ണൂരുകാരുടെ അഹങ്കാരമാണു പി കെ കൃഷ്‌ണൻ കലണ്ടർ. തലശ്ശേരിയിൽ നിന്ന് ഇറക്കുന്ന ഈ കലണ്ടറാണു കൂടുതലും ഉപയോഗിക്കുന്നത്.
തലശ്ശേരി കോട്ടയിൽ വെച്ചാണു പഴശ്ശി രാജാവിനെതിരെ ബ്രിട്ടീഷുകാർ പടയൊരുക്കം നടത്തിയത്. കോട്ടയം രാജവംശത്തിലെ അവസാനത്തെ രാജാവായ വീരപഴശ്ശിയുടെ കൊട്ടാരം കാണാൻപോയ ഞങ്ങൾക്കു വലിയ കുളവും ചെറിയ വീടുമാണു കാണാൻ കഴിഞ്ഞത്. കോട്ടയം രാജവംശത്തിലെ അവകാശിയായ ഗോപാലകൃഷ്ണ വർമ്മ അദ്ദേഹത്തിൻ്റെ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി 2001ൽ എന്നെ ബന്ധപ്പെട്ടിരുന്നു. ഈ സമയത്താണു ഞാൻ കൊട്ടാരത്തിൻ്റെ അകത്തളങ്ങൾ കണ്ടത്. അന്നവിടെ ഏറെ സമയം ചെലവഴിച്ചു. ബ്രീട്ടിഷുകാരുടെ പേടി സ്വപ്നമായിരുന്ന പഴശ്ശി രാജയുടെ കിടപ്പുമുറിയും മറ്റും കണ്ടപ്പോൾ എന്തെന്നില്ലാത്ത അനുഭൂതിയായിരുന്നു. മഹാനായ ഞങ്ങളുടെ രാജാവിന്റെ അന്തഃപുരത്തിൽ അദ്ദേഹം കിടന്ന കട്ടിലിൻ അൽപ നേരം കിടക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി. ഞങ്ങളുടെ പ്രദേശം മുഴുവൻ കൂത്തുപറമ്പ് ആസ്ഥാനമായുള്ള കോട്ടയം രാജവംശത്തിന്റെ കീഴിലായിരുന്നു.
1750 ജനവരി 3നു ജനിച്ച കേരളവർമ പഴശ്ശി രാജാവ് 1774ൽ 21-ാം വയസ്സിലാണ് അധികാരമേറ്റത്. 31 വർഷം രാജ്യഭരണം നടത്തിയിരുന്നു. കൈതേരി മാക്കമായിരുന്നു അദ്ദേഹത്തിന്റെ പത്നി. കേരളസിംഹം എന്ന് അറിയപ്പെടുന്ന കേരളവർമ പഴശ്ശി രാജ ബ്രിട്ടീഷുകാർക്കെതിരെ പട നയിച്ച ആദ്യ നാട്ടുരാജാവാണ്.
ബ്രിട്ടീഷ് ഭരണത്തോട് അതിശക്തമായി പോരാടിയ യുദ്ധത്തിനു ശേഷം പഴശ്ശിരാജ വയനാട്ടിലെ ഘോരവനത്തിൽ അഭയം തേടി. അദ്ദേഹം തൻ്റെ പടനായകരായ കൈതേരി അമ്പു, എടച്ചേന കുങ്കൻ എന്നിവരൊടൊത്തു കുറിച്യ, കുറുമ്പ ഗോത്രങ്ങളെ സംഘടിപ്പിച്ചു. ഗറില്ലാ യുദ്ധത്തിലൂടെ ബ്രിട്ടീഷ് സേനയ്ക്കു നിരവധി നാശനഷ്ടങ്ങൾ വരുത്തി. നെപ്പോളിയനെ യുദ്ധത്തിൽ കീഴടക്കിയ വെല്ലിംഗ്ടൺ പ്രഭുവിൻ്റെ നേതൃത്വത്തിൽ 1803ൽ ആയിരക്കണക്കിനു പട്ടാളക്കാർ പഴശ്ശിരാജയെ നേരിടാൻ ഇറങ്ങി. രണ്ടു വർഷ ത്തോളം നീണ്ടുനിന്ന പോരാട്ടത്തിന് ഒടുവിലാണു വെല്ലിംഗ്ടൺ പ്രഭുവിനു പഴശ്ശിരാജാവിനെതിരായ യുദ്ധത്തിൽ വിജയിക്കാൻ കഴിഞ്ഞത്. പക്ഷേ, ബ്രിട്ടീഷ് സേനയ്ക്കു കീഴടങ്ങാതെ കാടിന്റെ ഉള്ളിൽവെച്ചു വീരപഴശ്ശി 1805 നവംബർ 30ന് 52-ാം വയസ്സിൽ സ്വയം വീരചരമം പ്രാപിച്ചു.
🟥
അടുത്ത അധ്യായം ▶ പോലീസ് ഞങ്ങൾക്ക് പുല്ലാണ്
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :
◼️അധ്യായം 1: പുഴമാത്രം മാറിയില്ല
◼️അധ്യായം 2: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: പുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: പൊലോളി
◼️അധ്യായം 16: വിനോദ യാത്ര
◼️അധ്യായം 17: സത്യൻ പുത്തൂർ
















