എറണാകുളം: മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കലില്‍ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസില്‍ സംസ്ഥാന സർക്കാരിന് ഈ മാസം 16 വരെ ഹൈക്കോടതി സാവകാശം അനുവദിച്ചു. ജൂണ്‍ 9-നകം കുടിയൊഴിപ്പിക്കല്‍ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ പുതിയ ഉത്തരവിനെതിരെ സർക്കാർ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഇടപെടല്‍.
എന്നാല്‍, ഇനി ഒരുകാരണവശാലും കൂടുതല്‍ സമയം അനുവദിക്കില്ലെന്ന് ഹൈക്കോടതി കർശനമായി വ്യക്തമാക്കിയിട്ടുണ്ട്. ബലപ്രയോഗത്തിലൂടെയുള്ള ഒഴിപ്പിക്കല്‍ ഒഴിവാക്കാനും പ്രശ്നം സമാധാനപരമായി പരിഹരിക്കാനും സർക്കാർ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പെരുമ്പാവൂർ കോടതി വീണ്ടും ഉത്തരവിറക്കിയത്. ഒൻപതാം തീയതിക്കകം ഒഴിപ്പിക്കല്‍ പൂർത്തിയാക്കാൻ അഭിഭാഷക കമ്മീഷനോടും ആവശ്യമായ സുരക്ഷയൊരുക്കാൻ പോലീസിനോടും കീഴ്ക്കോടതി നിർദ്ദേശിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് എജി വഴി സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. മുമ്പ് ഹൈക്കോടതി അനുവദിച്ച സമയം നിലനില്‍ക്കെ കീഴ്ക്കോടതി വീണ്ടും തീയതി നിശ്ചയിച്ചത് ശരിയായില്ലെന്ന് സർക്കാർ വാദിച്ചു. പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ സജീവമാണെന്ന് എജി കോടതിയെ ബോധിപ്പിച്ചതിനെ തുടർന്നാണ് ഹൈക്കോടതി ജൂണ്‍ 16 വരെ സമയം നീട്ടിനല്‍കിയത്.
മലയിടംതുരുത്തില്‍ നിലവില്‍ താമസിക്കുന്ന ഭൂമിയില്‍ നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കുക എന്നത് നിയമപരമായി ഒഴിവാക്കാനാകില്ലെന്നാണ് സർക്കാർ നല്‍കുന്ന സൂചന. അതിനാല്‍, മലയിടംതുരുത്തിന് സമീപം തന്നെ 35 സെന്‍റ് സ്ഥലം വാങ്ങി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് വീടുകള്‍ വച്ചു കൊടുക്കാമെന്ന ഫോര്‍മുല മാത്രമാണ് സര്‍ക്കാറിന് മുന്നിലുള്ളത്.
ഈ പുനരധിവാസ ഫോർമുല കുടുംബങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി നാളെ എറണാകുളം കളക്‌ട്രേറ്റില്‍ വെച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര ഒത്തുതീർപ്പ് ചർച്ച നടക്കും. ചർച്ചയിലേക്ക് നിലവിലെ ഭൂമിയുടെ നിയമപരമായ ഉടമസ്ഥാവകാശമുള്ള കണ്ണാട്ട് കുടുംബാംഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, മലയിടംതുരുത്തിലെ മണ്ണ് വിട്ട് മറ്റൊരിടത്തേക്കും പോകില്ലെന്ന ഉറച്ച നിലപാടിലാണ് കുടിയിറക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍.
SUMMARY: High Court grants government time till 16th of this month to evict people from Malaidomthuruth
















