സാന്റ ക്ലാര: ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ചരിത്രനേട്ടം നേട്ടവുമായി ഖത്തര്‍. കളിയുടെ അവസാന നിമിഷം (90+5) ബൗവാലെം ഖൗഖി നേടിയ ഗോളിലാണ് സ്വിറ്റ്‌സർലാൻഡിനെതിരെ ഖത്തർ (1-1) ജയത്തോളം പോന്ന സമനില നേടിയത്. നായകന്‍ ബൗലം ഖൗഖിയാണ് ഇന്‍ജുറി ടൈമില്‍ ഖത്തറിന് സമനില സമ്മാനിച്ചത്. ലോകകപ്പിലെ ഖത്തറിന്‍റെ ആദ്യ പോയിന്‍റ് നേട്ടമാണിത്.
മത്സരത്തിന്റെ ഭൂരിഭാഗവും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ നിയന്ത്രണത്തിലായിരുന്നു. തുടക്കത്തില്‍ തന്നെ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ച അവര്‍ക്ക് 17-ാം മിനിറ്റില്‍ ലീഡ് നേടാനായി. റിമോ ഫ്രോയ്‌ലറിനെ ഖത്തര്‍ ഗോള്‍കീപ്പര്‍ മഹ്മൂദ് അബുനാദ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി, ബ്രെയല്‍ എംബോളോ ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ സ്വിസ് ടീം 1-0ന് മുന്നിലെത്തി.
ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ ഭൂരിഭാഗവും സ്വിറ്റ്‌സര്‍ലന്‍ഡ് ആധിപത്യം പുലര്‍ത്തി. ഡാന്‍ എന്‍ഡോയെയും റൂബന്‍ വര്‍ഗാസും ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ലഭിച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. നിരവധി ഷോട്ടുകള്‍ ലക്ഷ്യം കാണാതെ പോയപ്പോള്‍, ഗോള്‍ കീപ്പര്‍ അബുനാദയുടെ ര്ക്ഷാപ്രവര്‍ത്തനവും ഖത്തറിന് തുണയായി.
അതേസമയം മലയാളികള്‍ കാത്തിരുന്ന തലശ്ശേരിക്കാരന്‍ തഹ്‌സിന്‍ മുഹമ്മദ് ജംഷീദിന് ലോകകപ്പ് വേദിയില്‍ കളത്തിലിറങ്ങാനായില്ല. മത്സരത്തില്‍ പകരക്കാരുടെ പട്ടികയില്‍ തഹ്സിന്റെ പേരുണ്ടായിരുന്നെങ്കിലും ഖത്തറിനായി കോച്ച് ജുലെന്‍ ലോപ്റ്റേഗി, അഹമ്മദ് അലാദിന്‍, ഹസന്‍ അല്‍ ഹൈദോസ്, കരീം ബോദിയാഫ്, അഹമ്മദ് ഫാത്തി, മുഹമ്മദ് മനായ് എന്നിവരെയാണ് പകരക്കാരായി കളത്തിലിറക്കിയത്.
SUMMARY: FIFA World Cup 2026: Qatar draws, Malayali star Tahsin does not play
















