വാഷിംഗ്‌ടൺ ഡിസി: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഹെയ്തിക്കെതിരെ മടക്കമില്ലാത്ത മൂന്ന് ഗോളിന് വിജയിച്ച് ബ്രസീൽ. ഗോളുകൾ മൂന്നും ഒന്നാം പകുതിയിലാണ് പിറന്നത്. 23-ാം മിനിറ്റിൽ മാത്യൂസ് കുന്യയാണ് ഒരു റീബൗണ്ടിൽനിന്ന് ആദ്യ ഗോൾ നേടിയത്.
36-ാം മിനിറ്റിൽ മധ്യഭാഗത്ത് നിന്നുള്ള ത്രൂപാസ് സ്വീകരിച്ച് കുന്യ രണ്ടാം ഗോളും വലയിലാക്കി ലീഡുയർത്തി. ഹെയ്തി മധ്യനിരയെയും പ്രതിരോധത്തെയും പിളർത്തിയ പാസ് സ്വീകരിച്ച് വിനീഷ്യസ് ജൂനിയറാണ് മൂന്നാം ഗോൾ വലയിലാക്കിയത്.
മൊറോക്കോയ്ക്കെതിരായ ആദ്യ പോരാട്ടത്തിൽ 1-1 ന് സമനില വഴങ്ങേണ്ടി വന്ന ബ്രസീൽ, ഈ മത്സരത്തിൽ ആക്രമണത്തിലും പ്രതിരോധത്തിലും ഒരേപോലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതേസമയം, തുടർച്ചയായ രണ്ടാം തോൽവിയോടെ ഈ ലോകകപ്പിൽ നിന്ന് ഔദ്യോഗികമായി പുറത്താകുന്ന ആദ്യ ടീമായി ഹെയ്തി മാറി. ആദ്യ മത്സരത്തിൽ സ്കോട്ട്‌ലൻഡിനോടും അവർ പരാജയപ്പെട്ടിരുന്നു.
ഇന്നത്തെ വിജയത്തോടെ ബ്രസീൽ നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനത്തിന് കൂടുതൽ അടുത്തു. ജൂൺ 24-ന് സ്കോട്‌ലൻഡിനെതിരെയാണ് ബ്രസീലിന്റെ അവസാന ഗ്രൂപ്പ് മത്സരം. ഈ മത്സരത്തിൽ വിജയിച്ചാൽ ബ്രസീലിന് ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാർട്ടറിലേക്ക് മുന്നേറാനാകും.
SUMMARY: Brazil beats Haiti by three goals















